top of page

കുമ്പസാരം

Aug 1, 2015

1 min read

ഉണ്ണികൃഷ്ണന്‍ കാഞ്ഞിരത്താനം
Jesus Christ

നിന്നെ ഞാനറിയുന്നു; കുരിശുമായ്

വന്നു നീ; ചാട്ടവാറായിരുന്നു ഞാന്‍.

നിന്നെ ഞാനറിയുന്നു; ഗാഗുല്‍ത്തായില്‍

വന്നു നീ; മുള്‍മുടിയായിരുന്നു ഞാന്‍.

ദിവ്യ മാനവസ്നേഹമേ, നിന്‍ മെയ്യി-

ലെന്‍ കിരാതത്വമാണിയായ് തീരിലും,

എന്നോടെന്തും പൊറുക്കാന്‍ പിതാവിനോ-

ടുന്നതന്‍ നീ കിഴിഞ്ഞപേക്ഷിച്ചതും

നിന്‍റെയോര്‍മ്മതന്‍ വാതായനങ്ങളില്‍

ശാന്തഗംഭീരമാമുഖം കണ്ടു ഞാന്‍

താന്തനായ് വീതബോധനായ് വീണതും,

നിന്നെ ഞാനറിയുന്നു, ജറുസലേം

പള്ളിപോലും നടുങ്ങിനിന്‍ ചാട്ടവാ-

റെന്‍റെ മേലുഗ്രമായ് പതിക്കെ, ധന-

ത്തിന്‍റെമേല്‍ നിന്‍ വചനം ജയിക്കയോ!

നിന്നെ ഞാനറിയുന്നന്നു, ദൈവമായ്

നിന്നു ഞാന്‍ സ്വര്‍ഗസ്വപ്നം വിതക്കവേ

വെള്ളപൂശിയ കല്ലറയെന്നു നീ

തള്ളിയെന്നെ, ദിഗന്തങ്ങള്‍ ഞെട്ടിയോ!

പാവമാശാരി പോറ്റിയ കൊച്ചനോ

നാവുകൊണ്ടു ചരിത്രം തിരുത്തുവോന്‍!

എന്നധികാരശക്തി, കരബലം

നിന്നെയന്നു കുരിശില്‍ തറയ്ക്കവേ

താവക കരുണാമൃതമെന്നിലും

പൂ ചൊരിയുമെന്നോര്‍ത്തതില്ലല്‍പവും.

നിന്നജങ്ങളെയാട്ടിത്തെളിക്കയാ-

ണിന്നുഞാ,നവര്‍ക്കന്യനാണിന്നു നീ

നിന്‍ വചനങ്ങളിഷ്ടികയാക്കിയെന്‍

പൊന്‍ കിനാക്കള്‍ക്കുറക്കറ തീര്‍പ്പുഞാന്‍.

നീ വരായ്ക, വരായ്കിനി നീളവേ

കാവല്‍ നില്‍ക്കും കുരിശുകള്‍ കണ്ടുവോ.


(2007 ജനുവരി 26-ാം തിയതി അകാലചരമംപ്രാപിച്ച ഉണ്ണികൃഷ്ണന്‍റെ ഒരു അപ്രകാശിത കവിത)

കാണാതെ പോകുന്നത്-സെബാസ്റ്റ്യന്‍ കപ്പൂച്ചിന്‍

വീട്

നൂറുവീടിനു സിമന്‍റു കൂട്ടിയിട്ടും

ബംഗാളിയുടെ വീടിപ്പോഴും

ഫുട്പാത്തില്‍തന്നെ!


കാവി

ഇന്ത്യ കാവിയുടുക്കുകയാണോ?

അറിയില്ല എന്തായാലും

ഞാനും അയ്യപ്പേട്ടനും ഹക്കീമും

ഇന്നലെ ഒരുമിച്ചാണ്

അത്താഴം കഴിച്ചത്

അയ്യപ്പേട്ടന്‍ പറഞ്ഞത്

ഇന്ത്യയെ നിറമറിയാത്തൊരു

ഒറ്റമുണ്ടുടുപ്പിച്ചിട്ട്,

കളഞ്ഞുപോയ ആ കണ്ണടയും വടിയും

തിരികെയേല്‍പിക്കാമെന്നാണ്.


കറുപ്പ്

ഈയിടെയാണ് പനി കറുത്തത്

അതിനുമുന്‍പു കറുത്തിരുന്നു

വഴിയിലെ ഓടയും തോടും


വരകള്‍-സ്റ്റെഫിന്‍സണ്‍ കപ്പൂച്ചിന്‍


നേരേവരക്കുവാനാഗ്രഹിച്ചവനാണു ഞാന്‍

പക്ഷേ

പിന്നീടെപ്പോഴോ കാലത്തിന്‍റെ

കുത്തൊഴുക്കില്‍പ്പെട്ട്

എന്‍റെ വര

ഒറ്റവൃത്തമായി മാറി

ഇന്ന് ഞാന്‍

അവയ്ക്കു മുകളിലൂടെ

വീണ്ടും വീണ്ടും

വരച്ചുകൊണ്ടിരിക്കുകയാണ്

എന്നെങ്കിലും

എന്‍റെ വര നേരെയാകും

എന്ന വിശ്വാസത്തോടെ...

ഉണ്ണികൃഷ്ണന്‍ കാഞ്ഞിരത്താനം

0

0

Featured Posts

Recent Posts

bottom of page