
യുഗാന്ത്യത്തെപ്പറ്റി ബൈബിളിലുള്ള പ്രസ്താവനകളെ സാഹചര്യത്തില്‍നിന്നു വേര്‍പെടുത്തിയും അക്ഷരാര്‍ത്ഥത്തിലും വ്യാഖ്യാനിക്കുന്നതു വലിയ തെറ്റിദ്ധാരണകളിലേക്കു നയിക്കും. ബൈബിളില്‍ യുഗാന്ത്യത്തെപ്പറ്റി പറയുന്നതു പലതും സാദൃശ്യങ്ങളും പ്രതീകങ്ങളുമാണ്. അവയെ അക്ഷരാര്‍ത്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. ഉദാഹരണമായി, ലോകാവസാനത്തില്‍ സംഭവിക്കുമെന്ന് ബൈബിളില്‍ നാം വായിക്കുന്ന സൂര്യചന്ദ്രന്മാരുടെ തമസ്കരണം നക്ഷത്രങ്ങളുടെ ഭൂമിയിലേക്കുള്ള പതനം, വലിയ ശക്തിയോടും മഹത്വത്തോടും കൂടിയുള്ള മനുഷ്യപുത്രന്‍റെ മേഘങ്ങളിന്മേലുള്ള വരവ്, മാലാഖമാരുടെ കാഹളമൂത്ത്, മരിച്ചുപോയവരുടെ ഒരുമിച്ചുകൂടല്‍, ഇതെല്ലാം പ്രതീകങ്ങളും സാദൃശ്യങ്ങളുമാണ്. വെളിപാടുപുസ്തകം മുഴുവനും തന്നെ ഇതുപോലെ സാദൃശ്യങ്ങളും പ്രതീകങ്ങളുമത്രേ. വെളിപാട് 20:1-5 ചിലര്‍ അക്ഷരാര്‍ത്ഥത്തില്‍ എടുത്തതിന്‍റെ ഫലമാണ് 'കിലിയാസം' അഥവാ 'മില്ലെനിസം' എന്ന പാഷണ്ഡവാദം രൂപംകൊണ്ടത്. ലോകാവസാനത്തിനുമുമ്പ് യേശുവിനും ദൈവവചനത്തിനുംവേണ്ടി വധിക്കപ്പെട്ട നീതിമാന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റ് യേശുവിനോടുകൂടെ ആയിരംവര്‍ഷം ഈ ലോകത്തില്‍ തന്നെ വാഴും എന്നു പറഞ്ഞിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനാണ് 'കിലിയാസം' (ഇവശഹശമാെ) അഥവാ 'മില്ലെനേരിസം' (ങശഹഹലിമൃശാെ)എന്നു പറയുന്നത്. (ഇവശഹശീഹഎന്ന ഗ്രീക്കുപദത്തിന്‍റെയും ങശഹഹല എന്ന ലത്തീന്‍ പദത്തിന്‍റെയും അര്‍ത്ഥം ആയിരം എന്നാണ്.) ആദിമനൂറ്റാണ്ടുകളില്‍ സഭയില്‍ പ്രബലപ്പെട്ട ഒരു ചിന്താഗതിയാണിത്. വി. അഗസ്റ്റിനും വി. തോമസ് അക്വീനാസും ഇതിനെ ഒരു പാഷണ്ഡതയായിട്ടാണ് പരിഗണിക്കുന്നത്. എന്നാല്‍ തത്വചിന്തകനും സന്യാസിയുമായിരുന്ന യോവാക്കിം ഓഫ് ഫിയോറം ഈ ചിന്ത പുനരുജ്ജീവിപ്പിക്കുകയും ഫ്രാന്‍സിസ്ക്കന്‍ ആദ്ധ്യാത്മികവാദികള്‍ അതിനെ പിന്താങ്ങുകയും ചെയ്തപ്പോള്‍, വീണ്ടും ജനങ്ങളുടെയിടയില്‍ അതിനു പ്രചാരം ലഭിച്ചു. എങ്കിലും ഇന്ന് അധികമാരും ഈ സിദ്ധാന്തത്തെ കാര്യമായി കണക്കാക്കുന്നില്ല.
യുഗാന്ത്യത്തെപ്പറ്റിയുള്ള ബൈബിള്‍ വാക്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതിന്‍റെ ഫലമായി ശക്തി പ്രാപിച്ച മറ്റൊരു സിദ്ധാന്തമാണ് 'സാര്‍വ്വത്രികാനുരഞ്ജനം'. അന്തിമമായി പാപികളും നിത്യശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും പിശാചുക്കളുമടക്കം എല്ലാ സൃഷ്ടികളും ദൈവവുമായി അനുരഞ്ജനപ്പെട്ട് നിത്യസൗഭാഗ്യം പ്രാപിക്കുമെന്ന സിദ്ധാന്തമാണ് അത്. ഓറിജനാണ് ഇതിന്‍റെ ഉപജ്ഞാതാവ്. ഗാസിയാന്‍സിലെ വി. ഗ്രെഗരി, അന്ധനായ ദീദിമൂസ്, താര്‍സൂസിലെ ദിയോദാര്‍ തുടങ്ങിയ സഭാപിതാക്കന്മാരും ദൈവശാസ്ത്രജ്ഞന്മാരും ആരംഭത്തില്‍ വി. ജെറോമും ഈ സിദ്ധാന്തത്തെ പിന്‍താങ്ങുകയുണ്ടായി. സങ്കീ. 110:1, 1 കോറി. 15:25-28, ഫിലി. 2:5-11 തുടങ്ങിയ ബൈബിള്‍ വാക്യങ്ങളില്‍ സൂചിപ്പിക്കുന്ന യേശുക്രിസ്തുവിന്‍റെ സാര്‍വ്വത്രികമായ കര്‍തൃത്വമാണ് ഈ സിദ്ധാന്തത്തിന്‍റെ ആധാരമായി അവര്‍ കണ്ടത്. 553ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പ്രാദേശിക സൂനഹദോസ് ഈ സിദ്ധാന്തത്തെ വിശ്വാസവിരുദ്ധമായി പ്രഖ്യാപിച്ചു.
ബൈബിളിലും ക്രിസ്തീയ പാരമ്പര്യത്തിലും കാണപ്പെടുന്ന യുഗാന്ത്യപ്രസ്താവനകളെ മനസ്സിലാക്കുന്നതിനു ചില വ്യാഖ്യാനതത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ഒന്നാമത്തെ തത്ത്വം ഈ യുഗാന്ത്യപ്രസ്താവനകളുടെ 'മിത്തിക്' സ്വഭാവം നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. പഴയനിയമത്തിന്‍റെയും ആദിമസഭയുടെയും കാലത്തെ പ്രപഞ്ചവീക്ഷണവും സംസ്കാരവും മനോഭാവവുമല്ല ഇന്നത്തെ മനുഷ്യനുള്ളത്. ബൈബിളും ആദിമസഭയും ഉപയോഗിച്ചത് ഒരു മിത്തിക്കല്‍ പ്രപഞ്ചവീക്ഷണത്തിന്‍റെ ഭാഷയും സങ്കല്പങ്ങളുമാണ്. അവ നമ്മുടെ ഭാഷയും ചിന്താരീതികളുമല്ല. അതിനാല്‍ ഒരു റലാ്യവേീഹീഴശ്വമശേീി ഇന്ന് ആവശ്യമാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ഇന്നത്തെ മനുഷ്യര്‍ക്കു മനസ്സിലാകുന്ന ഭാഷയിലേക്കും ചിന്താരീതികളിലേക്കും ബൈബിളിന്‍റെയും ആദിമസഭയുടെയും യുഗാന്ത്യപ്രസ്താവനകളെ പരാവര്‍ത്തനം ചെയ്യേണ്ടിയിരിക്കുന്നു. അവയുടെ യുഗാന്ത്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ. ഈ പരാവര്‍ത്തനപ്രക്രിയയില്‍ നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. ഈ യുഗാന്ത്യപ്രസ്താവനകളുടെയെല്ലാം അടിസ്ഥാനവും അന്തസ്സത്തയും കേന്ദ്രബിന്ദുവും ദൈവം തന്നെയത്രേ. അതേ, മനുഷ്യന്‍ തന്നെയാണ് മനുഷ്യന്‍റെ ഭാവിയും യുഗാന്ത്യവും. നമ്മുടെ ഇന്നത്തെ പ്രപഞ്ചവീക്ഷണത്തെതന്നെ വിമര്‍ശനാത്മകമായി വിലയിരുത്താനും തിരുത്താനും ഈ സത്യം നമ്മെ സഹായിക്കും.
രണ്ടാമത്തെ തത്ത്വം യുഗാന്ത്യപ്രസ്താവനകള്‍ ഭാവി സംഭവങ്ങളെപ്പറ്റിയുള്ള വിവരണമോ റിപ്പോര്‍ട്ടോ അല്ല. പ്രത്യുത മനുഷ്യചരിത്രത്തിന്‍റെ അര്‍ത്ഥത്തെപ്പറ്റിയുള്ള പ്രസ്താവനകളാണ്. യുഗാന്ത്യഭാവിയെന്നു പറയുന്നത് മറ്റു കാലയളവുകള്‍ പോലെ ഒരു പ്രത്യേക കാലയളവല്ല. കാലത്തിന്‍റെയും ലോകത്തിന്‍റെയും ജീവിതത്തിന്‍റെയും ചരിത്രത്തിന്‍റെയുമെല്ലാം ആത്യന്തികമായ സംഗമസന്ധിയാണത്. അതു പൂര്‍ത്തീകരണവും സാഫല്യവുമാണ്. ഒരിക്കലും വിനാശമല്ല.
യുഗാന്ത്യപ്രസ്താവനകള്‍ ഭാവിയെപ്പറ്റിയുള്ള പ്രവചനങ്ങളല്ല. മനുഷ്യന്‍റെയും ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും അര്‍ത്ഥത്തെപ്പറ്റിയുള്ള അവലോകനങ്ങളാണ് അവ. ഈ അര്‍ത്ഥം ആത്യന്തികമായി സാകല്യതയാണ്, രക്ഷയാണ്. ടമഹ്മശേീി എന്ന വാക്ക് മെഹ്ൗെ എന്ന ലത്തീന്‍വാക്കില്‍ നിന്നു വന്നതാണ്. അതിന്‍റെയര്‍ത്ഥം ംവീഹല, ീമേേഹ എന്നാണ്. കര്‍ത്താവിന്‍റെ ദ്വിതീയാഗമനത്തിന്‍റെ അര്‍ത്ഥം അവിടുന്നു നമ്മുടെ സമയത്തിലേക്കും ലോകത്തിലേക്കും തിരിച്ചുവരുമെന്നല്ല, പ്രത്യുത അവിടുന്നു സകലത്തിന്‍റെയും നാഥനാണ്. കര്‍ത്താവാണ്, ഈ കര്‍തൃത്വം നിര്‍ണ്ണായകമായി, നിത്യമായി സ്ഥാപിക്കപ്പെടുമെന്നത്രേ.
മൂന്നാമത്തെ തത്ത്വം: നിശ്ചിതവും നിര്‍ണ്ണായകവുമായ ഭാവി ദൈവം മനുഷ്യനു വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതിന്‍റെ ദിവസവും മണിക്കൂറും അവിടുത്തേക്കു മാത്രമറിയാവുന്ന രഹസ്യമാണ്. അതില്‍ കൈകടത്താന്‍ മനുഷ്യന് അവകാശമില്ല. ആത്യന്തികമായി ദൈവത്തിന്‍റെ ദാനമാണ് ഈ ഭാവി. അതിന്‍റെ സൃഷ്ടിയില്‍ മനുഷ്യനു സഹകരിക്കാനാവും. എന്നാല്‍, മനുഷ്യന്‍ സൃഷ്ടിക്കുന്നതൊന്നും ആത്യന്തികമായ ഭാവി ആകുകയില്ല.
നാലാമത്തെ തത്ത്വം: പുതിയ നിയമത്തിന്‍റെ സാക്ഷ്യമനുസരിച്ച് യേശുക്രിസ്തുവിലൂടെ അന്തിമവും നിര്‍ണ്ണായകവുമായ വിധം ദൈവം ചരിത്രത്തില്‍ സ്വയം വെളിപ്പെടുത്തി. യേശുക്രിസ്തുവില്‍ ദൈവത്തിന്‍റെ മഹത്ത്വം വെളിപ്പെട്ടത് ആഴമേറിയ വിനയത്തിലും നിഗൂഢതയിലുമാണ്. അതുപോലെ നിഗൂഢമായിരിക്കും യേശുക്രിസ്തുവിലൂടെയുള്ള യുഗാന്ത്യവാഗ്ദാനങ്ങളുടെ സാക്ഷാത്കാരവും. യുഗാന്ത്യപ്രസ്താവനകളുടെയെല്ലാം ആധാരം യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്. യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിലുള്ള ദൈവികപദ്ധതിയുടെയും രക്ഷയുടെയും സാക്ഷാത്കാരവും വെളിപാടുമാണ് യുഗാന്ത്യപ്രസ്താവനകള്‍ അര്‍ത്ഥമാക്കുന്നത്. അതേസമയം യേശുസംഭവത്തിലൂടെ യുഗാന്ത്യം പൂര്‍ണമായി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നു പറയുവാനാവില്ല. നാമും യുഗാന്ത്യത്തിലേക്കു സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നു പറയുവാനാവില്ല. നാമും യുഗാന്ത്യത്തിലേക്കു സ്വീകരിക്കപ്പെട്ടിരിക്കുന്നു. യുഗാന്ത്യം വാഗ്ദാനവും അച്ചാരവുമാണ്. അതു ദൈവത്തിന്‍റെ ദാനമായിരിക്കുന്നതുപോലെ തന്നെ അവിടുന്നു നമുക്കു നല്‍കുന്ന ദൗത്യവുമാണ്.
അഞ്ചാമത്തെ തത്ത്വം: ചരിത്രത്തിന്‍റെ യുഗാന്ത്യമായിട്ടുവേണം യുഗാന്ത്യത്തെ വ്യാഖ്യാനിക്കാന്‍. അതായത് സാര്‍വ്വത്രികമായ പൂര്‍ത്തീകരണത്തെ ലക്ഷ്യമാക്കുന്ന മനുഷ്യജീവിതത്തിന്‍റെയും മാനുഷികപ്രവര്‍ത്തനങ്ങളുടെയും വ്യാഖ്യാനമായി ചരിത്രത്തിന്‍റെ അടിസ്ഥാനവും കേന്ദ്രവും ലക്ഷ്യവുമായ ക്രിസ്തുവില്‍ നിന്നാണ് ചരിത്രത്തിന്‍റെ വ്യാഖ്യാനം ആരംഭിക്കുക. അവിടുന്നു തന്നെയാണ് ചരിത്രത്തിന്‍റെ ദൈവശാസ്ത്രം വ്യാഖ്യാനിക്കാനുള്ള മാനദണ്ഡവും.
യേശു കാലത്തിന്‍റെ അടയാളങ്ങളെ വ്യാഖ്യാനിച്ചു തന്‍റെ പ്രവര്‍ത്തനങ്ങളിലും മരണത്തിലും ഉയിര്‍പ്പിലും കൂടെ യേശു തന്നെ കാലത്തിന്‍റെ അടയാളമായി. ചരിത്രസംഭവങ്ങള്‍ ഇവിടെ യുഗാന്ത്യസംഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. യുഗാന്ത്യസന് ദേശം ചരിത്രത്തിന്‍റെ വ്യാഖ്യാനവും അതേസമയം ചരിത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള ദൗത്യവുമാണ്.
ചരിത്രത്തിന്‍റെ ദൈവശാസ്ത്രത്തെ വിശേഷിപ്പിക്കുന്ന മൂന്നു കാര്യങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ഒന്നാമതായി, ചരിത്രത്തിന് അന്തിമവും നിര്‍ണ്ണായകവുമായ ഒരു ലക്ഷ്യമുണ്ട്. യേശുക്രിസ്തുവിലൂടെ അര്‍ത്ഥവും പൂര്‍ത്തീകരണവും ലഭിക്കുമെന്ന വാഗ്ദാനമുള്ളതുകൊണ്ട് ചരിത്രം ഒരിക്കലും പരാജയത്തിന്‍റെ പടുകുഴിയില്‍ നിപതിക്കില്ലെന്നതു തീര്‍ച്ചയാണ്. ചരിത്രം ഒരിക്കലും നിശ്ചലമല്ല. യുഗാന്ത്യം അതിനെ ചലനാത്മകവും ലക്ഷ്യോന്മുഖവുമാക്കുന്നു. ദൗത്യത്തിനായി വിളിക്കപ്പെടുകയും അതു ഭരമേല്പിക്കപ്പെടുകയും ചെയ്ത മനുഷ്യന്‍റെ ചരിത്രം തന്നെയാണ് ചരിത്രത്തിന്‍റെ അന്തസ്സത്ത. രണ്ടാമത്തെ കാര്യം ചരിത്രത്തിന്‍റെ വൈരുദ്ധ്യാത്മകസ്വഭാവമാണ്. നിരന്തരമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയല്ല ചരിത്രം. തിന്മയുടെ ശക്തികളും ചരിത്രത്തില്‍ പ്രവര്‍ത്തനനിരതമാണ്. നന്മയുടെയും തിന്മയുടെയും സംഘട്ടനവേദിയത്രേ ചരിത്രം. വെളിപാടുചിന്ത സൂചിപ്പിക്കുന്ന അന്തിക്രിസ്തു തിന്മയുടെ ഈ ശക്തികളാണ്. മൂന്നാമതായി ചരിത്രം ഒരിക്കലും അസന്ദിഗ്ദ്ധമല്ല. പ്രകാശവും ഇരുട്ടുംപോലെ വേര്‍തിരിച്ചെടുക്കാവുന്നതല്ല നന്മയും തിന്മയും, രക്ഷയുടെ ചരിത്രവും ലോകത്തിന്‍റെ ചരിത്രവും. ഒരു പ്രത്യേക സന്ദര്‍ഭമോ, പ്രസ്ഥാനമോ എടുത്ത് ഇവിടെ ദൈവം തീര്‍ച്ചയായും പ്രവര്‍ത്തിക്കുന്നു. ഇതു ക്രിസ്തുവിന്‍റെ പ്രസ്ഥാനം തന്നെയാണ് എന്ന് ഖണ്ഡിതമായി പറയുവാന്‍ നമുക്കാകില്ല. ഒരു കാര്യം മാത്രം നമുക്ക് ഉറപ്പിച്ചു പറയുവാന്‍ സാധിക്കും. ആത്യന്തികമായി ക്രിസ്തുവിന്‍റെ വിജയം സുനിശ്ചിതമത്രേ.