top of page

ഓരോ ചലച്ചിത്രമേളയും ഒരു ലോകസഞ്ചാരമാണ് തരുന്നത്. ഓരോ പ്രദേശത്തെയും ജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതം, അതിജീവനശ്രമങ്ങള്‍, ഭൂപ്രകൃതി, കുടുംബം, രാഷ്ട്രീയം തുടങ്ങിയവയെ അടുത്തറിയാന്‍ ചലച്ചിത്രമേളകള്‍ സഹായിക്കുന്നുണ്ട്. ഇരുപത്തി മൂന്നാമത് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) യും പ്രേഷകര്‍ക്ക് നല്‍കിയത് ഇത്തരം അനുഭവങ്ങളാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരന്തത്തിനുശേഷം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാണ് IFFK നടത്തിയതെങ്കിലും സിനിമകളുടെ ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. കരുത്തുറ്റ പ്രമേയങ്ങളും നവീനമായ ദൃശ്യപരിചരണ രീതിയുമായി ആസ്വാദകരെ വിസ്മയിപ്പിക്കുന്ന സമകാലിക ലോകസിനിമയിലെ സംവിധായകരുടെ ഏറ്റവും പുതിയ സിനിമകളെല്ലാം ചലച്ചിത്രമേളയിലുണ്ടായിരുന്നു. അതിനു പുറമേ കാന്‍, ചൈനീസ്, ടൊറന്‍റോ, റോട്ടര്‍ ഡാം തുടങ്ങിയ ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങളും ശ്രദ്ധേയമായി. ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ. യില്‍ ഉണ്ടായിരുന്ന ചില ലോകസിനിമകളെ സാമാന്യമായി പരിചയപ്പെടുത്തുകയാണിവിടെ.
ലബനീസ് നടിയും സംവിധായികയുമായ നാദിന്‍ ലബാക്കിയുടെ 'കാഫര്‍നോം' (Capernaum) എന്ന ചിത്രം ഉജ്ജ്വലമായ കാഴ്ചാനുഭവമാണ് പ്രേഷകര്‍ക്കു നല്‍കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്കാരമടക്കം പ്രദര്‍ശിപ്പിച്ച ചലച്ചിത്രമേളകളിലെല്ലാം പുരസ്കാരത്തിനര്‍ഹമായ ചിത്രമാണിത്. പന്ത്രണ്ടു വയസ്സുകാരന്‍ സെയ്ന്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഔദ്യോഗിക ജനന സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത സെയ്ന്‍ ദരിദ്ര ലബനീസ് കുടുംബത്തിലെ പത്തുകുട്ടികളില്‍ ഒരാളാണ്. ഒരു ജുവനൈല്‍ തടവുകാരനായി ജഡ്ജിക്കു മുന്നിലെത്തുന്ന സെയ്നില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. തന്നെ ജനിപ്പിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ അവന്‍ കേസ് നല്‍കിയിട്ടുണ്ട്. കോടതി മുറിക്കുള്ളില്‍ സമൂഹത്തിന്‍റെ മനുഷ്യത്വരാഹിത്യത്തെ അവന്‍ ചോദ്യം ചെയ്യുന്നു. കോടതിമുറിക്കുള്ളിലെ വിചാരണയിലാണ് സിനിമ ആരംഭിക്കുന്നതെങ്കിലും നോണ്‍ ലീനിയര്‍ ആയ നറേഷനിലൂടെ ഒരു കോര്‍ട്ട് ഡ്രൂം ഡ്രാമയിലേക്കു മാറാതെ ലെബനിലെ കുട്ടികളുടെ ദുരന്തപൂര്‍ണ്ണമായ ലോകം തുറന്നു കാട്ടുകയാണ് ഈ സിനിമ. സെയ്ന്‍ എന്ന കുട്ടിയിലൂടെ അതിരുകളുടെയും പൗരത്വത്തിന്‍റെയും മാതാപിതാക്കളുടെ കടമകളുടെയും അന്തമില്ലാത്ത പുത്രോല്പാദനങ്ങളുടെയും യഥാര്‍ത്ഥ ചിത്രം നല്‍കുന്നുണ്ട് കാഫര്‍നോം. കുടിയേറ്റത്തിന്‍റെയും അംഗീകൃതരേഖകളില്ലാത്തതിന്‍റെയും വിഷമതകള്‍ സിനിമ വിവരിക്കുന്നത് കുട്ടിക്കഥാപാത്രങ്ങളിലൂടെയാണ്. തന്‍റെ പത്തുവയസ്സുകാരി പെങ്ങളെ വിവാഹം കഴിപ്പിക്കുന്നതില്‍നിന്ന് തടയാന്‍ സിയാന്‍ ശ്രമിക്കുന്നതും അതിലവന്‍ നിസ്സാരമായി തോറ്റുപോകുന്നതും നമ്മെ അസ്വസ്ഥരാക്കും. അതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് തെരുവിലേക്കെറിയപ്പെട്ട സെയ്ന്‍ ചെന്നെത്തുന്നത് മതിയായ പെര്‍മിറ്റുകള്‍ ഇല്ലാതെ ജോലി ചെയ്യുന്ന ഫാഹില എന്ന എത്യോപ്യന്‍ യുവതിയുടെ അടുക്കലാണ്. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ സ്വന്തം മകനെപ്പോലും മറ്റുള്ളവരില്‍ നിന്ന് ഒളിപ്പിച്ചു വളര്‍ത്തുന്നവളാണ് റാഹില. അവള്‍ ജയിലിലാകുന്നതോടെ അവളുടെ ഒന്നരവയസ്സുകാരന്‍ യുനാസ്, സെയ്നിന്‍റെ സംരക്ഷണയിലാകുന്നു. തുടര്‍ന്ന് കുട്ടിയുമായി സിയാന്‍ നടത്തുന്ന യാത്രകളുടെ വിവരണമാണ് ഈ സിനിമയെന്ന് ചുരുക്കിപ്പറയാം.
വിദഗ്ധമായ രചനയും ചടുലവേഗത്തിലുള്ള മേക്കിംഗും സിനിമയെ കൂടുതല്‍ ആസ്വാദ്യമാകുന്നു. അഞ്ചോളം പേര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സിനിമയിലുണ്ടെങ്കിലും അവര്‍ക്കെല്ലാം ഐഡന്‍റിറ്റി ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതും അവര്‍ക്കെല്ലാം പ്രേഷകരെ സ്വാധീനിക്കാന്‍ കഴിയുന്നുവെന്നതും തിരക്കഥയുടെ ശക്തി തന്നെയാണ്. ബുദ്ധിപൂര്‍വ്വമുള്ള എഡിറ്റിംഗും സന്ദര്‍ഭത്തിനൊത്തുളള മ്യൂസിക്കും കാഫര്‍നോമിനെ ഒരു പെര്‍ഫെക്ട് സിനിമയാക്കുന്നു. അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് ഈ സിനിമയുടെ സ്വീകാര്യതയ്ക്ക് പ്രധാന കാരണമാകുന്നുണ്ട്. പന്ത്രണ്ടു വയസ്സുകാരന്‍ സെയ്ന്‍ ആയി അഭിനയിച്ചു അമ്പരപ്പിച്ച സെയിന്‍ അല്‍ റഫീഖയും റാഹിലയുടെ മകനായ കൊച്ചുകുഞ്ഞും നമ്മളെ അത്ഭുതപ്പെടുത്തും. സിനിമയുടെ അവസാനം, ഫോട്ടോയെടുക്കുന്നത് തിരിച്ചറിയല്‍ രേഖയ്ക്കാണെന്ന് അറിയുമ്പോള്‍ സെയ്നിന്‍റെ മുഖത്തു വിടരുന്ന പുഞ്ചിരിയും അത് ഫ്രീസുചെയ്ത് സ്ക്രീനില്‍ നിലനിര്‍ത്തുന്ന സമയവും രാഷ്ട്രീയമായി നമ്മെ അഭിസംബോധന ചെയ്യുന്നുണ്ട്.
ഇറാനിയന്‍ മാസ്റ്ററായ ജാഫര്‍ പനാഹിക്ക് പലതരം വിലക്കുകള്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടുതടങ്കലിനെയും സിനിമയെടുക്കുന്നതിനുള്ള നിരോധനത്തെയും സര്‍ഗ്ഗാത്മകമായി അഭിമുഖീകരിക്കുകയാണ് അദ്ദേഹം. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ നേടിയ 'ടാക്സി'ക്കു ശേഷം ജാഫര്‍ പനാഹി സംവിധാനം ചെയ്ത ചിത്രമാണ് 'ത്രീ ഫേസസ്'. ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് വീഡിയോ സന്ദേശമായി ലഭിച്ചതിനെത്തുടര്‍ന്ന് ജാഫര്‍ പനാഹിയും പ്രമുഖ ഇറാനിയന്‍ അഭിനേത്രിയായ ബെഹ്നാസ് ജാഫരിയും തെഹ്റാനില്‍ നിന്ന് അവളെത്തേടി ദൂരെയുള്ള മലയോരഗ്രാമത്തിലേക്ക് കാറില്‍ യാത്ര തിരിക്കുന്നു. സിനിമാതാരങ്ങളോട് ആഭിമുഖ്യമുളളവരാണെങ്കിലും തങ്ങളുടെ കുട്ടികള്‍ അവരുടെ കലാസ്വപ്നങ്ങളുമായി മുന്നോട്ടു പോകുന്നതിനെ നിഷ്ഠൂരമായി തടയുന്നവരാണ് ഗ്രാമവാസികള്‍.
സദാചാര പോലീസായും മതയാഥാസ്ഥിതികരായും അയല്‍ക്കാരായും നാട്ടുകാരായുമൊക്കെ നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെടുന്ന ഇക്കൂട്ടര്‍ തന്നെയാണ് ഇറാനിലും സര്‍ഗ്ഗാത്മകതയ്ക്കും സ്വാതന്ത്ര്യത്തിനും വിഘാതമായി സംഘടിക്കുന്നത്. സിനിമയുമായും പ്രശസ്തിയുമായും സമൂഹമനസ്സാക്ഷി സ്ഥാപിക്കുന്ന ബന്ധങ്ങളെ അനാവരണം ചെയ്യുകയാണ് ജാഫര്‍ പനാഹി.
ഈ സമൂഹം എപ്പോഴാണ് ആള്‍ക്കൂട്ടമായി സംഘടിക്കുന്നതെന്നും
പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്ത്രീജീവിതത്തോടെന്നപോലെ, സാമ്പത്തിക വര്‍ഗ്ഗ വിഭജനത്തോടും ഇറാനിയന്‍ പൊതുബോധം എപ്രകാരമാ ണ് നിലപാടുകളെടുക്കുന്നതെന്ന് ജാഫര്‍ പനാഹി ഈ സിനിമയിലൂടെ അന്വേഷിക്കുന്നുണ്ട്.
അബ്ബാസ് കിയരസ്തമി, ജാഫര്‍ പനാഹി, മക്മല്‍ ബഫ് പോലെയുള്ളവരുടെ ചലച്ചിത്രഭാവുകത്വത്തെ മറികടക്കുവാന്‍ ഇറാനിയന്‍ സംവിധായകനായ ബഹ്മാന്‍ ഫര്‍മനാരയുടെ 'ദ ടെയ്ല്‍ ഓഫ് ദ സീ' എന്ന സിനിമ ശ്രമിക്കുന്നുണ്ട്. I am a fish tired of water and I submit to the netഎന്നേ കാവ്യാത്മകമായ വരികളിലാണ് ചിത്രം ആരംഭിക്കുന്നത്. വൃദ്ധനും അശക്തനുമായ താഹെര്‍ മൊഹെബി എന്ന പ്രഫസറും അയാള്‍ക്ക് പുറംലോകവുമായുളള ബന്ധവുമാണ് ചിത്രത്തിന്‍റെ പ്രമേയം. അയാള്‍ പ്രശസ്തനായ നോവലിസ്റ്റു കൂടിയാണ്. ക്രൂരമായ ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്നതിനാല്‍ മനോനില തകര്‍ന്ന അദ്ദേഹത്തിന് മൂന്നുവര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവിക്കേണ്ടി വരുന്നു. അയാളുടെ നിരന്തരമായ ആശുപത്രിവാസവും മനോരോഗാവസ്ഥയും മടുത്ത ഭാര്യ അയാളെ ഉപേക്ഷിച്ചുപോവാന്‍ തീരുമാനിക്കുന്നു. പക്ഷേ, ഈ തീരുമാനം ഇപ്പോള്‍ അയാളോട് പറയരുതെന്ന് ഡോക്ടര്‍ ഉപദേശിക്കുന്നു. ഇപ്പോള്‍ അറിഞ്ഞാല്‍ അയാളുടെ ജീവന്‍ തന്നെ അപകടത്തിലാകും എന്നറിഞ്ഞ ഭാര്യ അയാളെ കുറച്ചുകാലംകൂടി സഹിക്കാന്‍ തയ്യാറാകുന്നു. ഭ്രമകല്പനകളില്‍ നിന്ന് പുറത്ത് വരാന്‍ അദ്ദേഹത്തിനാവുന്നില്ല. ഓര്‍മ്മകള്‍ അയാളെ നിരന്തരം വേട്ടയാടുന്നു. സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ 'കടല്‍' ചിത്രത്തിലെ പ്രധാന ഇമേജാണ്. സ്വപ്നത്തിലും ഓര്‍മ്മകളിലും പ്രത്യക്ഷപ്പെടുന്ന കടല്‍ പക്ഷേ, വൃദ്ധമാണ്. യുവത്വമോ ബാലിശതയോ കടല്‍ ഒരിക്കലും പ്രകടിപ്പിക്കുന്നില്ല. കിഴവനും കടലും ഒരുപോലെ ഏകാന്തമാണ്. കടലിന്‍റെ കഥ അങ്ങനെ ജീവിതത്തിന്‍റെ കഥതന്നെയാകുന്നു. ഐ.എഫ്.എഫ്.കെ. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം അതിന്‍റെ കാവ്യാത്മകതകൊണ്ടും സ്വപ്നസമാനമായ ദൃശ്യങ്ങള്‍കൊണ്ടും സമ്പന്നമാണ്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആദ്യ കെനിയന്‍ സിനിമയെന്ന ഖ്യാതിയോടെയാണ് 'റാഫീക്കി' (Rafiki) IFFK യില്‍ എത്തിയത്. ഉഗാണ്ടന്‍ എഴുത്തുകാരി മോണിക്ക കറക്ന്യോക്കൊവിന്‍റെ 'ജാമ്പുല ട്രീ' എന്ന ചെറുകഥയെ ആസ്പദമാക്കി വനീരി കഹീയു സംവിധാനം ചെയ്ത ചിത്രമാണിത്. സുഹൃത്തുക്കളായ കീനയുടെയും സക്കിയുടെയും പ്രണയത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകളുടെ കഥ പറയുന്നതിനാല്‍ കെനിയന്‍ ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രണയത്തിന്‍റെ ആന്തരിക/ബാഹ്യസംഘര്‍ഷങ്ങളെ തനിമയുള്ളൊരു ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഈ സിനിമ ഒരു കലാവിഷ്കാരമെന്ന നിലയ്ക്ക് സവിശേഷമായ സൗന്ദര്യാനുഭൂതിയും രാഷ്ട്രീയ ഊര്‍ജ്ജവും നല്‍കുന്നുണ്ട്.
മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാറിന് ഐസ്ലാന്‍ഡിന്‍റെ ഔദ്യോഗിക എന്‍ട്രിയായ 'വുമണ്‍ അറ്റ് വാര്‍' പരിസ്ഥിതി ആക്ടിവിസത്തിന്‍റെ സാഹസികമായൊരു ജീവിതമാതൃകയെ പരിചയപ്പെടുത്തുന്നു. ബനഡിക്ട് എലിംഗ്സ്റ്റണ്‍ സംവിധാനം ചെയ്ത ഈ ചിത്രം ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ ഒറ്റയാള്‍ ഗറില്ല പോരാട്ടം നടത്തുന്ന ഹെല്ല എന്ന സ്ത്രീയുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ഐസ്ലന്‍ഡിന്‍റെ ഉയര്‍ന്ന പ്രദേശത്തുള്ള റിയൊ ടിന്‍റോ എന്ന അലുമിനിയം കമ്പനി നാടിനും പ്രകൃതിക്കും നാശമാണ്. തികഞ്ഞ പരിസ്ഥിതിവാദിയായ ഹെല്ല, ഈ കമ്പനിയുടെ യന്ത്രങ്ങള്‍ നശിപ്പിച്ചും വൈദ്യുതി വിച്ഛേദിച്ചും ഗറില്ലാ പോരാട്ടം നടത്തുന്നു. തന്‍റെ വിമോചനപോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമായി മഹാത്മാഗാന്ധിയുടെയും നെല്‍സണ്‍ മണ്ടേലയുടെയും ചിത്രങ്ങള്‍ അവള്‍ മുറിയില്‍ തൂക്കിയിട്ടുണ്ട്. നെല്‍സണ്‍ മണ്ടേലയുടെ മുഖംമൂടി അണിഞ്ഞാണ് അവള്‍ ഗറില്ലാ പോരാട്ടം നടത്തുന്നതും. പോലീസിനെ കബളിപ്പിച്ചുകൊണ്ട് ഹെല്ല നടത്തുന്ന പോരാട്ടങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്നു. പോലീസിനെ ശക്തിപ്പെടുത്തി, പലവിധ പ്രചരണങ്ങള്‍ നടത്തി ഹെല്ലയെ പിടികൂടാനും അപകീര്‍ത്തിപ്പെടുത്താനും ഗവണ്‍മെന്‍റ് ശ്രമിക്കുന്നു. സ്ത്രീയുടെ നിലനില്പിന്‍റെയും പ്രതിരോധത്തിന്‍റെയും രാഷ്ട്രീയം പറഞ്ഞ ഏറ്റവും മനോഹരമായ ചിത്രമായി ഈ IFFK യില്‍ 'വുമണ്‍ അറ്റ് വാര്‍' മാറുന്നുണ്ട്.
മൈതു മാമാ താച്ചിയെന്‍. ചില്‍ഡ്രന്‍ ഓഫ് മെന്‍, ഗ്രാവിറ്റി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോന്‍റെ പുതിയ ചിത്രമായ 'റോമാ' ഇരുപത്തിമൂന്നാമത് IFFK യില്‍ പ്രദര്‍ശിപ്പിച്ച ഏറ്റവും മികച്ച സിനിമയാണ്. മെക്സിക്കോയിലെ കൊളോണിയ റോമാ എന്ന നഗരത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. സാമ്പത്തികമായി അല്പം ഭേദപ്പെട്ട കുടുംബത്തിലുള്ളവരാണ് സോഫിയയും ഭര്‍ത്താവ് അന്‍റോണിയോയും. ഇവര്‍ക്കു പുറമേ ഇവരുടെ നാലു കുട്ടികളും, സോഫിയയുടെ അമ്മ തെരേസയും, നായ ബൊറോസും അടങ്ങുന്നതാണ് ആ കുടുംബം. ക്ലിയോ, അദീല എന്നീ രണ്ട് സ്ത്രീകളും വീട്ടുജോലിക്കായി അവിടുണ്ട്. ക്ലിയോയും കുട്ടികളും തമ്മില്‍ ഗാഢമായൊരു ബന്ധം ഉടലെടുത്തിട്ടുണ്ട്. ഉലഞ്ഞുകൊണ്ടിരിക്കുന്ന സോഫിയ അന്‍റോണിയോ ദാമ്പത്യത്തില്‍ ഒരുപരിധിവരെ കുട്ടികള്‍ക്ക് ആശ്വാസമാകുന്നത് ക്ലിയോയുടെ സാന്നിധ്യമാണ്. ഈ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ എഴുപതുകളിലെ മെക്സിക്കോയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രം. നെറ്റ്ഫ്ളിക്സ് നിര്‍മ്മിച്ച ഈ ചിത്രത്തിന് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
ഡാനീഷ് സംവിധായകനായ ലാര്‍ഡ്വോണ്‍ ട്രയം ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം സംവിധാനം ചെയ്ത 'ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍ക്' എന്ന സിനിമ സാമാന്യചിന്തയുടെയും യുക്തിബോധത്തിന്‍റെയും സീമകള്‍ പൊളിച്ചുകളഞ്ഞ് കൂടുതല്‍ ഭീതിദമായ ലോകം തുറന്നിടുകയാണ്. എട്ട് ഭാഗങ്ങളായുള്ള ഒരു ടെലിവിഷന്‍ സീരിസായാണ് ആദ്യം ഈ ചിത്രം വിഭാവനം ചെയ്തത്. എഴുപതുകളിലും എണ്‍പതുകളിലുമായി ഏതാണ്ട് പന്ത്രണ്ട് വര്‍ഷക്കാലയളവില്‍ ജാക്ക് എന്ന സീരിയല്‍ കില്ലറുടെ ജീവിതത്തെ അവതരിപ്പിക്കുകയാണിതില്‍. ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ പരാജിതനായ ജാക്ക് മൃതദേഹങ്ങള്‍കൊണ്ടാണ് വീടുണ്ടാക്കുന്നത്. അതിനുവേണ്ടി അയാള്‍ നടത്തുന്ന കൊലപാതകങ്ങളുടെ വിശദാംശങ്ങളാണ് സിനിമ മുഴുവന്‍. കൊലപാതകമാണ് തന്‍റെ നിയോഗമെന്ന് അയാള്‍ കരുതുന്നു. കൊലയും കലയും തമ്മില്‍ തിരിച്ചറിയാനാവാത്തവിധം ലയിപ്പിച്ചിട്ടുള്ള ഈ സിനിമയിലൂടെ ചരിത്രവും വാസ്തുവിദ്യയും ഉപയോഗിച്ചുകൊണ്ട് ലാര്‍സ് വോണ്‍ ട്രയര്‍ കൊലപാതകങ്ങള്‍ ആനന്ദമാകുന്ന കാലത്തിന് മുന്നറിയിപ്പു നല്‍കുന്നു.
ലാറ്റിനമേരിക്കന്‍ സംവിധായകനായ ഗാസ്വര്‍ നോയുടെ 'ക്ലൈമാക്സ്' പ്രേഷകരെ ഞെട്ടിച്ച സിനിമയാണ്. മദ്യവും മയക്കുമരുന്നും സംഗീതവും നൃത്തവുമൊക്കെയുള്ള ഒരു പാര്‍ട്ടി, എങ്ങനെയാണ് മനുഷ്യസാമീപ്യങ്ങള്‍ അസാധ്യമാക്കുന്ന വിധത്തില്‍ വികസിക്കുകയും വികൃതമാകുകയും അപകടകരമാവുകയും ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യമാണ് 'ക്ലൈമാക്സി'ലുള്ളത്. കിം കി ഡുകിന്‍റെ ഇരുപത്തി മൂന്നാമത്തെ ഫീച്ചര്‍ സിനിമയായ 'ഹ്യൂമന്‍, സ്പേസ്, ടൈം, ഹ്യൂമനി'ല്‍ വിഭിന്ന പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ ഒരു യുദ്ധക്കപ്പലില്‍ യാത്ര ചെയ്യുന്നത് അവതരിപ്പിക്കുന്നു. മദ്യവും ലഹരിയും രതിയും അവിടെ നിറഞ്ഞുനില്‍ക്കുന്നു. കപ്പലില്‍ നടക്കുന്ന മത്സരങ്ങളും കുതികാല്‍വെട്ടുകളും സിനിമ വിശദീകരിക്കുന്നുണ്ട്. ഈ ചിത്രത്തിലും അതിഭീകരമായ വയലന്‍സ് രംഗങ്ങള്‍കൊണ്ട് അസ്വസ്ഥപ്പെടുത്തുകയാണ് കിം കിസുക്ക്.
1971-ലെ സോവിയറ്റ് യൂണിയനിലെ സെര്‍ജി ഡോമോള്‍ട്ടോവ് എന്ന സാഹിത്യകാരന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളിയായി നാടുവിടേണ്ടി വന്ന അനുഭവം (Dovlatov), 1950-ലെ കമ്മ്യൂണിസ്റ്റ് പോളണ്ടിലെ കലയെ സ്നേഹിച്ച മനുഷ്യന്‍റെ പ്രണയജീവിതം (Cold War),, 19-ാം നൂറ്റാണ്ടിലെ വിയറ്റ്നാമിലെ പ്രഭുകുടുംബങ്ങളിലെ സ്ത്രീകള്‍ (The Third Wife),, കൊളംബിയന്‍ ഗോത്രവര്‍ഗജീവിതവും മയക്കുമരുന്നു വ്യാപാരവും (The Birds of Passage), ഉറുദ്വേയിലെ പട്ടാളഭരണത്തില്‍ 12 വര്‍ഷം ക്രൂരമായ മര്‍ദ്ദനവും ഏകാന്തതടവും മനശ്ശക്തികൊണ്ടുമാത്രം നേരിട്ട് പിന്നീട് 2016-ല്‍ പ്രസിഡന്‍റായ പെപ്പെ മുജിക്ക (A Twelve year Night), ജപ്പാനിലെ അരികുജീവിതങ്ങള്‍ (Shopliffers), മനുഷ്യമനസ്സിന്‍റെ അധോലോകങ്ങള്‍ (Border, Dogman, The Heiresses) മനുഷ്യത്വത്തിന്‍റെ സന്ദേശവാഹകര്‍ (Yomeddine), കുടുംബബന്ധങ്ങളിലെ ഉള്‍പ്പിരിവുകള്‍ (Foxtrot) തുടങ്ങി ലോകത്തിലേക്ക് നമ്മെ നോക്കി കാണാന്‍ പ്രേരിപ്പിച്ച് ജീവിതാനുഭവങ്ങളുടെ വ്യത്യസ്തത നമ്മില്‍ സംക്രമിപ്പിക്കുന്നുണ്ട് ഓരോ ചലച്ചിത്രമേളയും. ഒപ്പം ഇത്തരം സിനിമാനുഭവങ്ങള്‍ നമ്മെ പുതുക്കിപ്പണിയുകയും ചെയ്യുന്നു.
Featured Posts
Recent Posts
bottom of page