top of page

പൊതുവിടങ്ങള്‍ ഡിസെബിലിറ്റിയുള്ളവര്‍ക്ക് പ്രാപ്യമോ?

Nov 10, 2024

5 min read

ഉണ്ണി മാക്സ്

കേരളത്തില്‍ സംവരണം ലഭിക്കുന്ന, ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പല വിഭാഗങ്ങളില്‍ ഒന്നായാണ് ഡിസെബിലിറ്റിയുള്ളവരെ(disability) /(ഭിന്നശേഷിയുള്ളവരെ) കണക്കു കൂട്ടിയിരി ക്കുന്നത്. ജോലികള്‍ക്ക്, പഠനത്തിനു ഒക്കെ പലതര ത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് മറ്റുള്ള കുട്ടികള്‍ക്കൊപ്പം അല്ലെങ്കില്‍ ജനങ്ങള്‍ക്കൊപ്പം അവരെയും ചേര്‍ത്തു നിര്‍ത്തുക എന്ന ആശയതി ലൂന്നിയാണ്. എന്നാല്‍ ഇവിടുത്തെ ഭിന്നശേശി സമൂഹം നേരിടുന്ന പല പ്രശ്നങ്ങളുമുണ്ട്, അത്തരം വിഷയങ്ങളും പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ ഡിസെബിലിറ്റിക്കാര്‍ അനുഭവി ക്കുന്ന ഒരു പ്രധാന പ്രശ്നമാണ് സഞ്ചാര സ്വാതന്ത്ര്യം അഥവാ അക്സസിബിലിറ്റി (accessibility)

ഒരു സമൂഹം വികസിക്കുന്നത് ഏതെങ്കിലും തരത്തില്‍ കുറവുകള്‍ ഉള്ളവരെയും മുഖ്യധാര യിലേക്ക് ചേര്‍ത്തുനിര്‍ത്തുമ്പോഴാണ്. ദൗര്‍ഭാഗ്യവ ശാല്‍ നമ്മുടെ നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് ആ ഭാഗ്യം കിട്ടാക്കനിയായിയി തുടരുന്നു. ഇവിടെ ജീവിക്കുന്ന എല്ലാ മനുഷ്യരും എല്ലായിടങ്ങളും അര്‍ ഹിക്കുന്നുണ്ട് എന്ന കാര്യം പലപ്പോഴും പൊതു സമൂഹത്തിനു മനസ്സിലാകാറില്ല എന്നത് ദുഃഖക രമാണ്. അപകടങ്ങളോ രോഗങ്ങളോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. വീണു പോയി എന്ന തോന്നല്‍ അവരുടെ മുന്നോട്ടുള്ള പ്രതീക്ഷയെ തകര്‍ക്കും. തിരിച്ചു കയറുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് ആരോഗ്യകരമായ ഒരു സമൂഹത്തിന്‍റെ കടമയാണ്. പ്രതീക്ഷയുടെ വെളിച്ചം അണയാന്‍ തുടങ്ങുന്ന ജീവിതങ്ങളെ കൈ പിടിച്ചു കൂടെ കൂട്ടാന്‍ ഉള്ള ഔചിത്യം അങ്ങനെ കൂടെ നില്‍ക്കുന്നവര്‍ കാണിക്കണം.

വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് പൊതു ഇടങ്ങളിലേക്കു ഇറങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികള്‍ എന്താണെന്ന് നോക്കാം. അവര്‍ നേരിടുന്ന ചില അടിസ്ഥാന പ്രശ്നങ്ങള്‍, കട്ടളകളിലെ പടികള്‍, ഇടുങ്ങിയ വാതിലുകള്‍, തിരിയാന്‍ മതിയായ ഇടമില്ലാത്ത ഇടനാഴികള്‍, റാമ്പുകളും ലിഫ്റ്റുമില്ലാത്ത കെട്ടിടങ്ങള്‍, അക്സസിബിള്‍ അല്ലാത്ത ടോയ്ലറ്റുകള്‍, തകര്‍ന്ന നടപ്പാതകള്‍, നടപ്പാതകളിലുള്ള അനധികൃത പാര്‍ക്കിംഗും വ്യാപാരവും, വീല്‍ചെയര്‍ സൗഹൃദമ ല്ലാത്ത പൊതുഗതാഗതം ഇവയൊക്കെയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു തരം മനുഷ്യാവകാശ ലംഘനം.

നിയമം നടപ്പാക്കാന്‍ പേരിനുള്ള കാട്ടികൂട്ടലു കള്‍ ചിലയിടങ്ങളില്‍ കാണാവുന്നതാണ്. ഉദാഹരണത്തിന് ഉപയോഗശൂന്യമായ റാമ്പുകള്‍. സത്യത്തില്‍ പല സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോഴും ഭിന്നശേഷിക്കാര്‍ക്ക് കയറാന്‍ സാധിക്കു ന്നില്ല. ഉദാഹരണത്തിന് ഞങ്ങളുടെ നാട്ടിലെ ആര്‍ ടി ഒ ഓഫീസ് ഇപ്പോഴും രണ്ടാമത്തെ നിലയിലാണ്. ഞാന്‍ ഓടിക്കുന്ന ഇന്‍ വാലിഡ് കരിയെജ് ഇന ത്തില്‍ പെട്ട വാഹനവുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ക്ക്, മറ്റൊരാളുടെ സഹായമില്ലാതെ എനിക്ക് അവിടെയെത്താന്‍ സാധിക്കില്ല. മറ്റൊരാളുടെ സഹായം കിട്ടിയാലും എന്നെപ്പോലെയുള്ളവര്‍ക്ക് ആ ഓഫീസില്‍ എത്തുക എന്നത് അത്ര എളുപ്പമു ള്ള കാര്യമല്ല.

അതേസമയം വിദേശ രാജ്യങ്ങളിലേക്ക് നോക്കി യാല്‍ ഭിന്നശേഷി സൗഹൃദം മെച്ചപ്പെടുത്തു ന്നതില്‍ ഗണ്യമായ മുന്നേറ്റം തന്നെ അവിടെ കാണാം. അക്സസ് ചെയ്യാവുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ശക്തമായ നിയമങ്ങളും, അത് പാലിക്കുന്നുണ്ടെന്ന് കൃത്യമായ പരിശോധനയും നടക്കുന്നു. അക്സസ് ചെയ്യാവുന്ന പൊതുഗതാഗതം, റാമ്പുകള്‍, പാതകള്‍ എന്നിവയു ള്‍പ്പെടെ മിക്ക നഗരങ്ങളും വീല്‍ചെയറിന് അനു യോജ്യമായ സൗകര്യങ്ങള്‍ നല്‍കുകയും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. പുതിയ കെട്ടിടങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം തന്നെ ഇതുപോലുള്ള സൗകര്യങ്ങള്‍ അവര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും.

സിംഗപ്പൂരില്‍ രണ്ടാഴ്ചയോളം താമസിക്കാ നുള്ള അവസരം ലഭിച്ചതില്‍ നിന്നും അക്സസി ബിലിറ്റിക്ക് അവര്‍ കൊടുക്കുന്ന പ്രാധാന്യം എത്രമാത്രമാണെന്നു അനുഭവിച്ചറിയാന്‍ സാധിച്ചു. എവിടെയും വീല്‍ചെയറില്‍ പോകാന്‍ കഴിയും. അവിടെ നിന്ന രണ്ടാഴ്ചയും കൂടുതലും ബസിലും ട്രെയിനിലും ആയിരുന്നു യാത്രകളൊക്കെ. ട്രെയിനില്‍ മിക്കവാറും ലിഫ്റ്റിന്‍റെ അടുത്തു നിര്‍ ത്തുന്ന ബോഗി തന്നെ ആയിരിക്കും വീല്‍ചെയര്‍ സ്പെഷ്യല്‍. വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സ്റ്റേഷനില്‍ പ്രത്യേകം കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ട്. അതും ലിഫ്റ്റിനോട് ചേര്‍ന്ന് തന്നെയാണ് ഉണ്ടാവുക. ട്രെയിനിനുള്ളില്‍ പിടിച്ചു ഇരിക്കാന്‍ പ്രത്യേക ഇടങ്ങള്‍ ഉണ്ട്. എനിക്ക് സന്തോഷം തോന്നി. റോഡുകളില്‍ പോലും വീല്‍ ചെയര്‍ കൊണ്ട് പോകാന്‍ കഴിയാത്ത നമ്മുടെ നാട്ടിലെ അവസ്ഥകള്‍ ഓര്‍ത്ത് വിഷമവും തോന്നി.

അവിടത്തെ ബസ്സുകള്‍ ഒരു വിസ്മയം തന്നെ യായിരുന്നു. വീല്‍ ചെയര്‍ അടയാളം ഉള്ള ബസു കളില്‍ റാമ്പ് ഉണ്ടാവും. ബസ് സ്റ്റോപ്പില്‍ ബസ് കൊണ്ട് വന്നു നിര്‍ത്തിയാല്‍ ആദ്യം ഡ്രൈവര്‍ വാതില്‍ തുറന്നു വച്ചശേഷം ഇറങ്ങി വന്നു നടുവിലെ വാതിലില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന റാമ്പ് എടുത്തു താഴേയ്ക്ക് വച്ച് വീല്‍ ചെയര്‍ ഉരുട്ടി അകത്തു കയറ്റി സേഫ് ആക്കി ഇരുത്തി സീറ്റ് ബെല്‍റ്റും ഇടുവിച്ചതിനു ശേഷമേ മറ്റുള്ള യാത്ര ക്കാരെ കയറാന്‍ അനുവദിക്കൂ. അതുവരെ ക്ഷമ യോടെ കാത്തു നില്ക്കാന്‍ മടിയില്ലാത്ത ജന ങ്ങളും. അദ്ഭുതവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞ അനുഭവമായിരുന്നു അത്.

കേരളത്തിലെ ലോ-ഫ്ലോര്‍ ബസുകളില്‍ റാമ്പുകള്‍ ഉണ്ടെന്നും അതെങ്ങനെ ഉപയോഗിക്ക ണമെന്നും അറിയുന്ന എത്രപേരുണ്ടാവും? അത്തരമൊരു സൗകര്യം ഉണ്ടെങ്കില്‍ പോലും അതില്‍ കയറാന്‍ പറ്റിയ സൌകര്യമുള്ള പ്ലാറ്റ് ഫോമുകള്‍ ഉള്ള എത്ര ബസ് സ്റ്റോപ്പുകള്‍ ഉണ്ട്? വെറുതെ ഉള്ള കുറ്റപ്പെടുത്തലുകള്‍ അല്ല, മറിച്ച് ഇവിടെ ഡിസെബിലിറ്റിയുള്ളവര്‍ നേരിടുന്ന അവഗണനകള്‍ എത്രയെന്ന് അറിയണമെങ്കില്‍ വിദേശങ്ങളില്‍ അവര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ മനസ്സിലാക്കണം.

ഡിസെബിലിറ്റി സൗഹൃദം നമ്മുടെ നാട്ടില്‍ എത്രമാത്രം

നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന പരിശോധന അത്യാവശ്യമാണ്. പുതിയതായി പണിയുന്ന പൊതു കെട്ടിടങ്ങളില്‍ റാമ്പുകള്‍ വേണമെന്ന സര്‍ക്കാര്‍ അറിയിപ്പുകളുണ്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും റാമ്പ് സൗകര്യങ്ങ ളുണ്ട്. വീല്‍ ചെയര്‍ ഫ്രണ്ട്ലി എന്നവകാശപ്പെടുന്ന പല വിനോദ സഞ്ചാര ഇടങ്ങളും കേരളത്തിലുണ്ട്. എന്നാല്‍ ഭൂരിഭാഗവും അശാസ്ത്രീയമാണെ ന്നതാണ് വാസ്തവം. പലയിടത്തും ഭിന്നശേഷി സൗഹൃദം ആക്കാന്‍ ചിലതൊക്കെ ചെയ്തതായി പറഞ്ഞു കേള്‍ക്കും, പക്ഷെ ചെല്ലുമ്പോഴാണ് മന സ്സിലാകുക തീരെ പ്രായോഗിക ബുദ്ധിയോടെയല്ല അവിടെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന്.

കുറച്ചു നാളുകള്‍ക്കു മുമ്പ് ഞാന്‍ ആലപ്പുഴ ബീച്ചില്‍ പോയിരുന്നു. ഡിസെബിലിറ്റി ഉള്ളവര്‍ക്ക് കടല്‍ കാണാനായി പണി കഴിപ്പിച്ച റാമ്പ് അവിടെ യൊരു കൗതുകവസ്തു പോലെ ഉപയോഗശൂന്യ മായി കിടക്കുന്നു. പാര്‍ക്കിങ്ങിനരികെ ഒരു ചെറിയ റാമ്പ് ഉണ്ട് എന്നത് സത്യമാണ്. അത് പക്ഷെ, അവിടെയെത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് കടല്‍ കാഴ്ചകള്‍ കാണാന്‍ ഉതകുന്നതല്ല. കടല്‍ കാണാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ വേറെ കുഴപ്പമൊന്നുമില്ല. ഉത്ഘാടനം കഴിഞ്ഞ ശേഷം വരുമെന്ന് പറഞ്ഞ ടോയ്ലെറ്റ് അടക്കമുള്ള മറ്റു സൗകര്യങ്ങളുടെ പണി പിന്നെ നടന്നിട്ടുമില്ല. ഇതി നെ ഒക്കെ എങ്ങനെ ഡിസെബിലിറ്റി സൗഹൃദം എന്ന് വിളിക്കാന്‍ കഴിയും? ഡിസെബിലിറ്റി സൗഹൃ ദ ബീച്ചില്‍ റാമ്പ് കടലിലേക്കായിരിക്കണം! അതൊ ന്നും കണ്ടിട്ടോ അതിനെപ്പറ്റി കേട്ടിട്ടോ ഇല്ലാത്ത വരാണ് മിക്കയിടത്തും ഇത്തരം പണികള്‍ക്ക് നേതൃത്വം നല്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രസ്തുത റാമ്പ് അവിടെ നാമാവശേഷ മായിക്കഴിഞ്ഞു.

പ്രകൃതി കനിഞ്ഞു നല്‍കിയ മൊട്ടക്കുന്നു കളുടെ സൗന്ദര്യം ആവോളം നിറഞ്ഞുനില്‍ ക്കുന്ന, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം. കേരളത്തിന്‍റെ സ്കോട്ട്ലന്‍ഡ് എന്നറി യപ്പെടുന്ന വാഗമണ്‍. അവിടത്തെ സൂയി സൈഡ് പോയന്‍റ് എന്നറിയപ്പെട്ടിരുന്ന സ്ഥലം സര്‍ക്കാര്‍ നൂറുകോടിയോളം രൂപ മുടക്കയാണ് മനോഹരമായ ഇക്കോ അഡ്വഞ്ചര്‍ പാര്‍ക്ക് (Eco Adventure Park) ആക്കിയത്. ഏതാണ്ട് നൂറേക്കര്‍ വരുന്ന ഈ ഏരിയയില്‍ ധാരാളം നടപ്പാതകളും പാര്‍ക്കിങ് സ്ഥലങ്ങളും റോഡു കളും ഒക്കെ ടൈല്‍ വിരിച്ചു സൗകര്യപ്രദം ആക്കിയിട്ടുണ്ട്. കൂടാതെ വാച് ടവറുകളും റെയിന്‍ഷെഡ്ഡുകളും ഒരു ആംഫി തിയേറ്ററും (പബ്ലിക് സ്റ്റേജ്) ഒക്കെയുണ്ട് അവിടെ. എന്നാല്‍ ഈ പറഞ്ഞതൊന്നും വീല്‍ചെയര്‍ ആക്സസിബിള്‍ അല്ല എന്നതാണ് ദുഖക രമായ വസ്തുത. വീല്‍ചെയറില്‍ വരുന്നവര്‍ക്ക് കറങ്ങി നടക്കാന്‍ ധാരാളം സ്ഥലമുണ്ടെന്നത് ശരിയാണ്, പക്ഷെ പെട്ടെന്ന് കാലാവസ്ഥാ മാറ്റം വരുന്ന അവിടെ മഴ വന്നാല്‍ കയറി ഇരിക്കാന്‍ മഴ കൂടാരങ്ങളില്‍ ഒന്നിനുപോലും റാമ്പ് ഇല്ല എന്നത് വളരെ കഷ്ടമാണ്. വാച്ച് ടവറിലേക്ക് വീല്‍ചെയര്‍ കയറ്റാന്‍ അവര്‍ സമ്മതിക്കില്ല. നൂറുകോടി ഒക്കെ മുടക്കുമ്പോ അവിടെ ഒരു ലിഫ്റ്റോ അല്ലെങ്കില്‍ കുറച്ചെ ങ്കിലും ഉയരത്തിലേക്ക് റാമ്പോ പണിഞ്ഞിരു ന്നുവെങ്കില്‍ ശാരീരിക പരിമിതികള്‍ നേരിടുന്ന വര്‍ക്കും ഈ സ്ഥലങ്ങള്‍ പ്രാപ്യമായേനേ. ഈ കാലത്തുതന്നെ സ്വകാര്യ നിക്ഷേപത്തോടെ പണി കഴിച്ച ചടയമംഗലം ജടായു അഡ്വഞ്ചര്‍ പാര്‍ക്കില്‍ എല്ലാവര്‍ക്കും അക്സസിബിള്‍ ആയ മികച്ച സൗകര്യങ്ങള്‍ ആണുള്ളത്. ആ മാതൃകയില്‍ ഇത്തരം അടിസ്ഥാന സൗകര്യ ങ്ങള്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരുക്കാവുന്നതേയുള്ളു.

വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമാണ് തേക്കടിയിലെ തടാകവും ബോട്ടിങ്ങും. അവിടം ഭിന്നശേഷി സൗഹൃദമാക്കി എന്നൊരു വാര്‍ത്ത കണ്ടി രുന്നു. പക്ഷെ ഇതൊന്നും അവിടെ ഉള്ളവര്‍ക്ക് വലിയ പിടി ഇല്ല ഇപ്പോഴും. ബോട്ടിങ്ങിനു പോകേണ്ടവര്‍ഏകദേശം നാല് കിലോമീറ്റര്‍ അവരുടെ ബസ്സില്‍ കയറി വേണം തടാകത്തിന്‍റെ കരയില്‍ എത്താന്‍, എന്നാല്‍ ആ ബസ് വീല്‍ചെയര്‍ കയറുന്നതല്ല! ഇതിനെതിരെ ധാരാളം പരാതികളും നിയമനടപടികളും ഉണ്ടായ ശേഷമാണ് വീല്ചെയറിലുള്ളവരുടെ വാഹനം കാട്ടിലേക്ക് കടത്തി വിടാന്‍ അനുമതി ആയത്. ബസ്സൊന്നും വീല്‍ചെയര്‍ ആക്സസബിള്‍ അല്ലെങ്കിലും ബസ് ഇറങ്ങുന്നിടത് റാമ്പ് ഒക്കെയുണ്ട് എന്നതാണ് രസകരം. ബോട്ടിലേക്ക് കയറാന്‍ റാമ്പും കാര്യ ങ്ങളും ഒന്നുമില്ല. ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇനി, ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ വീല്‍ചെയറില്‍ യാത്ര ചെയ്യുന്നവര്‍ പോകേണ്ട ആവശ്യമുണ്ടോ എന്നാണെങ്കില്‍, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും നോക്കൂ എന്നാണു മറുപടി. ചെങ്കുത്തായ മലകള്‍ അടക്കം ഇതിലും എത്രയോ ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ ഒക്കെ അവര്‍ എത്ര ഭംഗിയായി എല്ലാവര്‍ക്കും എത്താന്‍ പാകത്തില്‍ ആക്കിയിരിക്കുന്നു!

താമസ സൗകര്യമാണ് മറ്റൊരു പ്രധാന പ്രശ്നം. 3 സ്റ്റാറിന് മുകളില്‍ ഉള്ള ഹോട്ടലുകളില്‍ ഇപ്പോള്‍ ഒരു ഡിസെബിലിറ്റി സൗഹൃദ മുറി നിര്‍ബ്ബന്ധം ആണെന്നൊക്കെ നിയമം ഉണ്ടെങ്കിലും അതും പലപ്പോഴും ഒരു റാംപില്‍ ഒതുങ്ങും. അതല്ലെങ്കില്‍ അവിടത്തെ ജീവനക്കാര്‍ക്ക് പോലും ഇതിനെപ്പറ്റി ഒരു ധാരണ ഉണ്ടാവില്ല. എല്ലാ സ്ഥല ങ്ങളിലും മിനിമം ഒരു ഹോട്ടല്‍ എങ്കിലും ഡിസെ ബിലിറ്റിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ നല്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. അതുപോലെ തന്നെ കേരളത്തിലെ സിനിമാ തീയറ്ററുകള്‍. എല്ലായി ടത്തും പൂര്‍ണ്ണമായും ഡിസെബിലിറ്റി സൗഹൃദ മാണ് എന്നു പറയാന്‍ കഴിയില്ല.

പരിഗണിക്കപ്പെടാതെ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു വിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യം എന്നൊക്കെ പറയുമ്പോള്‍, അതിനുവേണ്ടി കോടികള്‍ ചെലവഴിക്കുമ്പോള്‍ അത് കൃത്യമായി ഫലം കാണുന്നു എന്നുകൂടി ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. ഒരു കാര്യം ചെയ്യുമ്പോള്‍ അതിന്‍റെ ഗുണം അത് ലക്ഷ്യം വയ്ക്കുന്നവരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കണം. ഒരു സ്ഥാപനം ഡിസെബിലിറ്റി സൗഹൃദമാണ് എന്ന് പറയുമ്പോള്‍ കേവലം ഒരു റാമ്പ് അവിടെ ഉണ്ട് എന്നതു മാത്രമല്ല. അവര്‍ വരുന്ന വാഹനം ആ റാമ്പിന്‍റെ ഏറ്റവും അടുത്തായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാവണം. പാര്‍ക്കിങ് തപ്പി നടക്കേണ്ട സാഹചര്യം ഒഴിവാക്കി കൃത്യമായ സൂചികകള്‍ വേണം. എല്ലാവര്‍ക്കും എത്തേണ്ട സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ ജോലി സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ ഏതു നിലയില്‍ ആണെങ്കിലും അവിടെ ഭിന്നശേഷിക്കാര്‍ക്ക് മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ എത്തിച്ചേരാന്‍ ഉള്ള സൗകര്യം ഉണ്ടാവണം എന്നത് അടിസ്ഥാന ആവശ്യങ്ങളില്‍ ചിലതു മാത്രമാണ്.

പൊതു ഇടങ്ങളില്‍ ഡിസെബിലിറ്റി സൗകര്യ ങ്ങള്‍ ഒരുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേ ണ്ടത് എന്നത് ഇനിയെങ്കിലും ഉത്തരവാദിത്ത മുള്ളവര്‍ വ്യക്തതയോടെ പഠിക്കേണ്ടതുണ്ട്. ഈ മേഖലയില്‍ നിപുണരായ വ്യക്തികളുടെ അനുഭവ സമ്പത്തും ഡിസെബിലിറ്റിയുള്ളവരുടെ അഭിപ്രായ ങ്ങളും നിര്‍ദ്ദേശങ്ങളും അവര്‍ക്കു വേണ്ട സൗകര്യ ങ്ങള്‍ ക്രമീകരിക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരിക്കണം. ഇത്തരം പ്രൊജെക്ടുകള്‍ തുടങ്ങു മ്പോള്‍ ഭിന്നശേഷിക്കാരില്‍ ഒരാളെയെങ്കിലും കമ്മിറ്റിയില്‍ അംഗമാക്കിയാല്‍ അവരുടെ ആവശ്യം അവര്‍ക്ക് ബോധിപ്പിക്കാനാകും. ഇതൊന്നും ഔദാര്യമല്ല അവരുടെ അവകാശങ്ങളാണ്.

തുല്യ നീതി എന്നത് എല്ലാ മനുഷ്യരുടെയും അവകാശമാണ്. വീല്‍ചെയറില്‍ ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്ന നിമിഷം മുതല്‍ തിരികെ വരുന്നതു വരെയുള്ള മുഴുവന്‍ സംഭവങ്ങളും - വീടിന് പുറത്ത് പോകുക, റോഡുകള്‍ ഉപയോഗിക്കുക, ബസ്, ട്രെയിന്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുക, ഷോപ്പിംഗിന് പോകുക, ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ പോകുക- തുടങ്ങി എല്ലാം സ്വയം ചെയ്യാനുള്ള പ്രാപ്തി ആകുക എന്നതാണ്. ഇവിടെയും ഇതൊക്കെ സാധ്യമാണ്, നന്നായി ആസൂത്രണം ചെയ്ത അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തി യാല്‍ മാത്രം മതി. ഇത് അല്‍പ്പം വെല്ലുവിളി നിറഞ്ഞതാണ് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം, ആ അടിസ്ഥാന സൗകര്യത്തിന് ചുറ്റു മുള്ള ആളുകളും മറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പരിസ്ഥിതിയുടെ പിന്തുണ അത്യാവശ്യമാണ് എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ സര്‍ക്കാരിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. എത്രയും വേഗം നമ്മുടെ നാടും ഡിസെബിലിറ്റി സൗഹൃദമാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.


Featured Posts

Recent Posts

bottom of page