

ഭാഗ്യനിര്‍ഭാഗ്യവും നിയോഗവും തമ്മിലുള്ള ബന്ധത്തെ സര്‍ഗാത്മകമായി നിര്‍വ്വചിക്കുകയാണ് ടോം ടെക്വര്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ ചിത്രം 'റണ്‍ ലോലാ റണ്‍' (1998). ഓരോ നിമിഷത്തിനും തൊട്ടടുത്ത നിമിഷത്തെ മാറ്റിമറിക്കാനുളള കഴിവുണ്ടെന്ന് ഈ ചിത്രം പ്രഖ്യാപിക്കുന്നു. സമയത്തിനെതിരെ കുതിക്കുന്ന ലോലയോടൊപ്പം മൂന്ന് വ്യത്യസ്തയാത്രകള്‍ നടത്തുകയാണ് പ്രേക്ഷകര്‍. അവസരം, നിയോഗം, സമയം എന്നിവയെക്കുറിച്ചുള്ള പഠനമാകുന്നു ഈ യാത്ര. ആഖ്യാനരീതി, ബിംബങ്ങള്‍, ശബ്ദങ്ങള്‍, സാങ്കേതികത എന്നിവയുടെ സമര്‍ത്ഥമായ സന്നിവേശത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഈ പരീക്ഷണചിത്രം ഒരു മൈന്‍ഡ് ഗെയിം കൂടിയാണ്. അസാധ്യമായ ഒരു ദൗത്യത്തില്‍ ലോല വിജയിക്കുന്നത് കാണിക്കുന്നതിനു പകരം നേരിയ വ്യതിയാനങ്ങളോടുകൂടിയ മൂന്ന് ബദല്‍ സാധ്യതകളാണ് സംവിധായകന്‍ കാണിക്കുന്നത്. അകിരാ കുറസോവയുടെ 'റാഷമോണില്‍' ഒരു കൊലപാതകത്തിന്‍റെ മൂന്ന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നാലുപേരിലൂടെ അവതരിപ്പിക്കുകയായിരുന്നു. കീസ് ലോവ്സ്കിയുടെ ബ്ലൈന്‍റ് ചാന്‍സില്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിയുന്നതും കഴിയാതിരിക്കുന്നതും ഒരു യുവാവിന്‍റെ ജീവിതത്തില്‍ വരുത്തുന്ന വ്യത്യസ്തകളാണ് വിശകലനം ചെയ്യുന്നത്. ആഖ്യാനപാരമ്പര്യത്തിന്‍റെ സാമ്പ്രദായിക കീഴ്വഴക്കങ്ങളെ ധിക്കരിക്കുന്ന ഈ രണ്ടു ചിത്രങ്ങളുടെയും ഗണത്തില്‍പ്പെടുന്നു റണ്‍ ലോലാ റണ്‍. നിമിഷാര്‍ദ്ധങ്ങളുടെ ഇടവേളകളില്‍ ജീവിതത്തിന്‍റെ ദിശകള്‍ മാറുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഈ ചിത്രങ്ങളുടെ ചുവടുപിടിച്ച് ജീവ സംവിധാനം ചെയ്ത 12 ബി (2001) എന്ന തമിഴ്ചിത്രവും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം.
ഒരേ കഥ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ പറയുകയാണ് ഈ ചിത്രം. ഈ മൂന്ന് ഖണ്ഡങ്ങളെയും കുറിച്ചുള്ള ധാരണയിലൂടെയേ ഈ ചിത്രത്തിന്‍റെ വ്യാകരണം നമുക്ക് വഴങ്ങിക്കിട്ടുകയുള്ളൂ. ഒന്നാം ഖണ്ഡത്തില്‍ ലോലയേ കാമുകന്‍ മാന്നി ഫോണില്‍ വിളിക്കുന്നു. സമയം 11.40. ആകെ അസ്വസ്ഥനാണ് അയാള്‍. മയക്കുമരുന്ന് കച്ചവടക്കാരനാണയാള്‍. 20 മിനിറ്റിനകം മാഫിയാ തലവന്‍ റോന്നിക്ക് കൈമാറേണ്ട ഒരു ലക്ഷം ജര്‍മ്മന്‍ മാര്‍ക്ക് അയാളുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ടിരിക്കുന്നു. 12 മണിക്ക് മാഫിയാ തലവനെ മാന്നി കാണുന്ന സമയത്ത് പണം കയ്യിലില്ലെങ്കില്‍ അവന്‍ കൊല്ലപ്പെടും. ഇനി വെറും 20 മിനിറ്റ് മാത്രം. വെറും 20 മിനിറ്റ് കൊണ്ട് ലോല ഒരു ലക്ഷം ജര്‍മ്മന്‍ മാര്‍ക്ക് കണ്ടെത്തണം. നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സായുധകവര്‍ച്ച നടത്തിമാത്രമേ ഇത്രയും തുക പെട്ടെന്ന് ഉണ്ടാക്കാനാവു എന്ന് മാന്നി പറയുന്നു. ലോല ഉടന്‍തന്നെ തന്‍റെ അപ്പാര്‍ട്ടുമെന്‍റില്‍നിന്ന് ഓടിത്തുടങ്ങുന്നു. തന്‍റെ ബാങ്ക് മാനേജരായ പിതാവ് മേറ്റര്‍ സഹായിക്കുമോ എന്ന കാര്യത്തില്‍ അവള്‍ക്കുറപ്പില്ല. പിതാവിനോടു സംസാരിക്കാന്‍ അവള്‍ തീരുമാനിക്കുന്നു. അവള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിനും ബാങ്കിനുമിടയിലുള്ള വഴി നിറയെ പ്രതിബന്ധങ്ങളായിരുന്നു. പിതാവ് പണം നല്‍കാന്‍ വിസമ്മതിക്കുമ്പോള്‍ ലോലയും മാന്നിയും സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുന്നു. ലോലയെ പോലീസ് ഓഫിസര്‍ വെടിവച്ചു വീഴ്ത്തുന്നു.
രണ്ടാം ഖണ്ഡം: ലോല മരിക്കുമ്പോള്‍ സിനിമ ആദ്യം മുതല്‍ വീണ്ടും തുടങ്ങുന്നു. മാന്നിയുടെ ഫോണ്‍ കോള്‍. സമയം 11.40. 12 മണിക്കൂറിനുള്ളില്‍ പണം കണ്ടെത്തണം. ലോല വീണ്ടും ഓടിത്തുടങ്ങി. ഒടുവില്‍ പിതാവിനെ അവള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ബാങ്ക് കൊള്ളയടിക്കുന്നു. കൃത്യസമയത്ത് പണം മാന്നിക്ക് എത്തിച്ചുകൊടുക്കുന്നു. എന്നാല്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ മാന്നി ആംബുലന്‍സ് ഇടിച്ചു മരിക്കുന്നു.
മൂന്നാം ഖണ്ഡത്തില്‍ ലോല പിതാവിന്‍റെ ബാങ്കിലെത്തുമ്പോഴേക്കും അദ്ദേഹം കാറില്‍ പൊയ്ക്കഴിഞ്ഞിരുന്നു. അവള്‍ നഗരത്തിലൂടെ ഓടി. ഒരു കാസിനോയില്‍ എത്തുന്നു. വാതുവെച്ച് വിജയിച്ച് അവള്‍ പണം കണ്ടെത്തുന്നു. 12 മണിക്കൂറിനുളളില്‍ പണം മാന്നിയെ ഏല്പിക്കണം. ലോലയുടെ പിതാവിന്‍റെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്നു. ആ അപകടത്തില്‍ ലോലയുടെ പിതാവ് മരിക്കുന്നു. നഷ്ടപ്പെട്ട ബാഗ് മാന്നിക്ക് തിരിച്ചുകിട്ടിയ വിവരം അവള്‍ അറിയുന്നില്ല. കൃത്യസമയത്തുതന്നെ ആ ബാഗ് മാന്നി, റോന്നിക്കു നല്‍കുന്നു. അതോടെ അവസാനഖണ്ഡത്തില്‍ അവര്‍ വിജയിക്കുന്നു.
