top of page

ശ്രവിക്കുന്ന ദാസന്‍

5 hours ago

10 min read

ഡോ. മൈക്കിള്‍ കാരിമറ്റം

പുരോഹിതാ 11


young Samuel

"കര്‍ത്താവേ അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു" (1സാമു. 3, 9).


ഉടമ്പടിയുടെ പേടകത്തിനടുത്ത് ഉറങ്ങിക്കിടന്ന സാമുവേല്‍ വിളി കേട്ടു ഞെട്ടിയുണര്‍ന്നു, പുരോഹിതന്‍ ഏലിയാണ് വിളിച്ചതെന്നു കരുതി ഓടിച്ചെന്നു. എന്നാല്‍ 'ഞാന്‍ വിളിച്ചില്ല, പോയിക്കിടന്നുറങ്ങുക' എന്നായിരുന്നു ഏലിയുടെ മറുപടി. ബാലനായ സാമുവേല്‍ ആദ്യമായാണ് ദൈവസ്വരം ശ്രവിക്കുന്നത്, അതും ഉറക്കത്തില്‍. അതു തിരിച്ചറിയാന്‍ കഴിയാത്തതു സ്വാഭാവികം. മൂന്നാം തവണ വിളി ആവര്‍ത്തിച്ചപ്പോള്‍ പുരോഹിതന്‍ ഏലി കരുതി, ഒരുപക്ഷേ വിളിക്കുന്നതു ദൈവമായിരിക്കും എന്ന്. കാഴ്ചയും കേള്‍വിയും മങ്ങിയെങ്കിലും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. ഏലിയുടെ പരാജയപ്പെട്ട പൗരോഹിത്യത്തിന്‍റെ തന്നെ ഒരു സൂചനയായി ഇതിനെ കാണാനാവും. ബാലനു നല്കുന്ന ഉപദേശമാണ് ഏറെ ശ്രദ്ധേയം. ദൈവസ്വരത്തിനു കാതോര്‍ക്കേണ്ടതും പ്രതികരിക്കേണ്ടതും എങ്ങനെയെന്നു വ്യക്തമായി പറഞ്ഞു കൊടുക്കുന്നു. സ്വന്തം മക്കളെ പുരോഹിതശുശ്രൂഷയില്‍ പരിശീലിപ്പിക്കാന്‍ പരാജയപ്പെട്ട ഏലി ഇപ്പോള്‍ ബാലനായ സാമുവേലിനു ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നു.


ഏലിയുടെ നിര്‍ദ്ദേശം സാമുവേല്‍ അനുസരിച്ചു. ദൈവം വീണ്ടും വിളിച്ചപ്പോള്‍ മറുപടി പറഞ്ഞു: "അരുളിച്ചെയ്താലും. അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു" (1സാമു. 3, 10). സാമുവേലിന്‍റെ വ്യക്തിത്വവും ദൗത്യവും പൂര്‍ണ്ണമായും നിര്‍വ്വചിക്കുന്നതാണ് ഈ മറുപടി. ദൈവത്തിന്‍റെ ദാസനാണു താന്‍. സ്വന്തമായി ഒരു ജീവിതമോ പദ്ധതിയോ ഇല്ല. എല്ലാം ദൈവത്തിന്‍റേത്. ദൈവസ്വരത്തിനു നിരന്തരം കാതോര്‍ക്കുക, തിരുഹിതം അനുസരിക്കുക, അതു മാത്രമാണ് തന്‍റെ ജീവിതവും ലക്ഷ്യവും.


ജനിക്കുന്നതിനു മുമ്പേ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട സാമുവേല്‍ ഇപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവഹിതത്തിനു സ്വയം വിട്ടുകൊടുക്കുന്നു. ഞാന്‍ അങ്ങയുടെ ദാസനാണ്. തിരുഹിതമാണ് എന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും. കേള്‍ക്കുക, അനുസരിക്കുക, സാമുവേലിന്‍റെ ജീവിതത്തെ മുഴുവന്‍ നയിച്ച മനോഭാവമാണിത്. വിട്ടുവീഴ്ച ഇല്ലാത്ത അനുസരണം, എന്നും ഏവര്‍ക്കും അനുകരണീയമായ മാതൃക.


പ്രവാചകന്‍


"സാമുവേല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. അവന്‍റെ വാക്കുകളില്‍ ഒന്നും വ്യര്‍ത്ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല. സാമുവേല്‍ കര്‍ത്താവിന്‍റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നു എന്ന് ദാന്‍ മുതല്‍ ബേര്‍ഷെബാ വരെയുള്ള ഇസ്രായേല്‍ ജനം മുഴുവനും അറിഞ്ഞു" (1സാമു. 3, 19-20).


സാമുവേലിനു ബൈബിള്‍ നല്കുന്ന സുപ്രധാനമായ ഒരു വിശേഷണമാണ് ''പ്രവാചകന്‍". ദൈവത്തിന്‍റെ നാമത്തില്‍ സംസാരിക്കുക, ദൈവഹിതം ജനത്തെ അറിയിക്കുക - ഇതാണ് പ്രവാചകന്‍റെ മുഖ്യദൗത്യം. പ്രവാചകദൗത്യം ആരും സ്വന്തമായി ഏറ്റെടുക്കുന്നതല്ല, ദൈവം തനിക്ക് ഇഷ്ടമുള്ളവരെ വിളിക്കുന്നു, ദൗത്യം ഏല്പിക്കുന്നു. ഇപ്രകാരം ദൈവം വിളിച്ച്, തന്‍റെ വചനം നല്കി, ഇസ്രായേല്‍ ജനത്തിന്‍റെ അടുക്കലേക്ക് അയച്ച പ്രവാചകന്മാരില്‍ അഗ്രഗണ്യനാണ് സാമുവേല്‍.


പേടകത്തിനടുത്ത് കെടാവിളക്കിനു കാവല്‍ കിടന്നപ്പോള്‍ സാമുവേലിനെ വിളിച്ച ദൈവം വലിയൊരു വെളിപ്പെടുത്തല്‍ നല്കിയിരുന്നു. പൗരോഹിത്യ ശുശ്രൂഷയില്‍ വലിയ വീഴ്ച വരുത്തിയ ഏലിയുടെയും കുടുംബത്തിന്‍റെയും മേല്‍ പതിക്കാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള ആ മുന്നറിയിപ്പ് സാമുവേല്‍ ഏലിയെ വിശ്വസ്തതയോടെ അറിയിച്ചു. ഏലി അതു ദൈവവചനമായി തിരിച്ചറിഞ്ഞു, സ്വീകരിച്ചു (1സാമു. 3, 10-18). ഇവിടെ തുടങ്ങുന്നു സാമുവേലിന്‍റെ പ്രവാചകദൗത്യം.


"സാമുവേലിന്‍റെ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു" (1സാമു. 4, 1). ജനത്തിനു മുഴുവന്‍ ആദരണീയനായ ഒരു പ്രവാചകനായി സാമുവേല്‍ വളര്‍ന്നു. ജനം അവന്‍റെ സ്വരത്തിനു കാതോര്‍ത്തു. എന്നാല്‍ ഏലിയും മക്കളും സാമുവേലിനെ ശ്രദ്ധിച്ചതായി കാണുന്നില്ല. ദൈവഹിതം എന്തെന്ന്വേഷിക്കാതെ, ജനത്തിന്‍റെ അഭിപ്രായവും മക്കളുടെ തീരുമാനവും അനുസരിച്ച്, കര്‍ത്താവിന്‍റെ പേടകം പടക്കളത്തിലേക്കു കൊണ്ടുപോകാന്‍ വിട്ടുകൊടുത്ത വൃദ്ധപുരോഹിതന്‍ ഏലി പരാജയത്തിന്‍റെ പടുകുഴിയില്‍ തലകുത്തി വീണ്, കഴുത്തൊടിഞ്ഞു മരിച്ചു (1സാമു. 4, 6-18). പേടകം നഷ്ടപ്പെട്ടു. പുരോഹിതര്‍ പടക്കളത്തില്‍ മരിച്ചുവീണു. നയിക്കാന്‍ ആരുമില്ലാതെ അനാഥമായ ജനത്തെ തുടര്‍ന്നു ദൈവഹിതം അറിയിച്ചതും നയിച്ചതും സാമുവേല്‍ ആയിരുന്നു.


ഇസ്രായേലിലെ പ്രധാന നഗരങ്ങളെല്ലാം വീണ്ടും വീണ്ടും സന്ദര്‍ശിച്ച് സാമുവേല്‍ ജനത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയിരുന്നു (1സാമു. 7, 15-17). ദൈവഹിതം അറിയാന്‍ വേണ്ടി ജനം അവനെ സമീപിച്ചിരുന്നു. നഷ്ടപ്പെട്ട കഴുതകളെ തേടിയിറങ്ങിയ സാവൂള്‍ അവസാനം സാമുവേലിനെ സമീപിക്കുന്നത് ഒരുദാഹരണമാണ്. "പണ്ട് ഇസ്രായേലില്‍ ഒരുവന്‍ ദൈവഹിതം ആരായാന്‍ പോകുമ്പോള്‍ നമുക്കു ദീര്‍ഘദര്‍ശിയുടെ അടുത്തു പോകാം എന്നു പറഞ്ഞിരുന്നു. പ്രവാചകന്‍ അക്കാലത്ത് ദീര്‍ഘദര്‍ശി എന്നാണ് വിളിക്കപ്പെട്ടിരുന്നത്" (1സാമു. 9, 9). 'റോയേ' എന്നാണ് ഹീബ്രു മൂലം; 'കാണുന്നവന്‍' എന്നര്‍ത്ഥം. സാധാരണക്കാര്‍ക്കു കാണാന്‍ കഴിയാത്തതു കാണാന്‍ കഴിവുള്ള വ്യക്തിയാണ് ദീര്‍ഘദര്‍ശി, അഥവാ ക്രാന്തദര്‍ശി.


പ്രവാചകത്വത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിന് ഇസ്രായേലില്‍ സാവകാശം മാറ്റം വന്നു. എന്തെങ്കിലും ഭൗതിക കാര്യസാധ്യത്തിനു സഹായിക്കുന്ന, അജ്ഞാതരഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ഭാവി പറയുകയും ചെയ്യുന്ന, അസാധാരണ സിദ്ധിയുള്ളവര്‍ എന്നതില്‍ നിന്ന് തന്‍റെ തിരുഹിതം ജനത്തെ അറിയിക്കാന്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത് അയയ്ക്കുന്ന വ്യക്തികള്‍ എന്ന നിലയിലേക്ക് പ്രവാചകദര്‍ശനം രൂപാന്തരപ്പെട്ടു. ഈ പരിവര്‍ത്തനത്തിന്‍റെ തുടക്കത്തിലാണ് സാമുവേലിന്‍റെ സ്ഥാനം. കാണാതായ കഴുതകളെ തേടി വന്ന സാവൂളിനു സാമുവേല്‍ നല്കുന്ന മറുപടിയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പ്രവാചകത്വത്തിന്‍റെ ഈ രണ്ടു മാനങ്ങള്‍ക്കും ഉദാഹരണമായി നില്ക്കുന്നു.


"കഴുതയെ കണ്ടെത്തിക്കഴിഞ്ഞു" (1സാമു. 9, 20). എന്നാല്‍ അതല്ല പ്രധാനം. വഴി തെറ്റിയ കഴുതയെപ്പോലെ നാഥനില്ലാതെ അലയുന്ന ഇസ്രായേല്‍ ജനത്തെ മുഴുവന്‍ നയിക്കാന്‍ രാജാവായി ദൈവം സാവൂളിനെ തിരഞ്ഞെടുത്തിരിക്കുന്നു. അക്കാര്യം സാവൂളിനെയും ജനത്തെയും സാമുവേല്‍ അറിയിച്ചു. മാത്രമല്ല, ദൈവനാമത്തില്‍ സാവൂളിനെ രാജാവായി അഭിഷേചിക്കുകയും ദൈവഹിതം വ്യക്തമായി എല്ലവരെയും  അറിയിക്കുകയും ചെയ്തു. എന്നാല്‍ സാവകാശം രാജാവും പ്രവാചകനും തമ്മില്‍ അകന്നു. താന്‍ അറിയിച്ച ദൈവഹിതം പൂര്‍ണ്ണമായി അനുസരിക്കാത്തതിന്‍റെ പേരില്‍ രാജാവിനെ തള്ളിപ്പറയാനും മറ്റൊരാളെ രാജാവായി അഭിഷേകം ചെയ്യാനും സാമുവേല്‍ നിയുക്തനാകുന്നു. അതോടെ പ്രവാചകജീവിതം സംഘര്‍ഷഭരിതവും സംഘട്ടനാത്മകവുമായിത്തീരുന്നു. അങ്ങനെ ഏലിയായും ആമോസും, ഹോസായായും മിക്കായും ഏശയ്യായും ജറെമിയായും പോലുള്ള പ്രവാചകന്മാരുടെ നിരയില്‍ ആദ്യത്തെ ആളായി സാമുവേല്‍ നില ഉറപ്പിക്കുന്നു.


ദൈവസ്വരത്തിനു നിരന്തരം കാതോര്‍ക്കുക, മായം ചേര്‍ക്കാതെ ദൈവവചനം പ്രഘോഷിക്കുക, മുഖം നോക്കാതെ മാനസാന്തരത്തിന് ആഹ്വാനം ചെയ്യുക, വഴി മാറിയില്ലെങ്കില്‍ വരാന്‍ പോകുന്ന നാശത്തെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പു നല്കുക - ഇതെല്ലാം യഥാത്ഥ പ്രവാചകത്വത്തിന്‍റെ സവിശേഷതകളാണ്. രാജകോപത്തെ ഭയന്നു നിശ്ശബ്ദരാകാതെ, സ്വാര്‍ത്ഥലാഭത്തിനു വേണ്ടി കേള്‍വിക്കാര്‍ക്ക് ഇഷ്ടമുള്ളതു മാത്രം പറയാതെ, ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുന്നവനാണ് പ്രവാചകന്‍. എന്നും പ്രസക്തമാണ് ഈ പ്രവാചകചിത്രം. അതിന്‍റെ ഉത്തമോദാഹരണമാണ് സാമുവേല്‍.


ന്യായാധിപന്‍


രക്ഷാചരിത്രത്തിലെ നിര്‍ണ്ണായകമായൊരു വഴിത്തിരിവിലാണ് സാമുവേല്‍ നില്‍ക്കുന്നത്. ജോഷ്വായുടെ നേതൃത്വത്തില്‍ വാഗ്ദത്തഭൂമിയില്‍ വാസമുറപ്പിച്ച ഇസ്രായേല്‍ ജനത്തെ ഏകദേശം രണ്ടു നൂറ്റാണ്ടു കാലം (ബി.സി. 1200-1020) നയിച്ച നേതാക്കന്മാര്‍  "ന്യായാധിപന്മാര്‍" എന്ന പേരില്‍ അറിയപ്പെടുന്നു. ഇപ്രകാരമുള്ള പന്ത്രണ്ടു ന്യായാധിപന്മാരുടെ ചരിത്രം വിവരിക്കുന്ന ഒരു പുസ്തകം തന്നെ ബൈബിളിലുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ശത്രക്കുളില്‍ നിന്നു സംരക്ഷണം നല്കാനായി ദൈവം അയക്കുന്ന നായകന്മാരായിരുന്നു ഈ 'ന്യായാധിപന്മാര്‍'. വാദപ്രതിവാദങ്ങള്‍ കേട്ട്, നീതിന്യായ കോടതിയില്‍ വിധി പ്രസ്താവിക്കുകയായിരുന്നില്ല, മറിച്ച്, ജനത്തിനു സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തുകയായിരുന്നു അവരുടെ മുഖ്യദൗത്യം.


കാലക്രമത്തില്‍ ഈ സംവിധാനം അപര്യാപ്തമായി. നാള്‍ക്കുനാള്‍ ശക്തിയാര്‍ജ്ജിച്ചുവന്ന ശത്രുക്കളില്‍ നിന്നു സംരക്ഷണം ലഭിക്കാന്‍ വല്ലപ്പോഴും ഒരിക്കല്‍ ദൈവം അയക്കുന്ന ന്യായാധിപ നേതാക്കള്‍ പോരാ, ചുറ്റുപാടുമുള്ള ഇതര ജനതകള്‍ക്കെന്നതു പോലെ തങ്ങള്‍ക്കും ഒരു രാജാവുണ്ടാകണം എന്ന് ഇസ്രായേല്‍ ജനം ആഗ്രഹിച്ചു. അതിനായി സാമുവേലിനെ നിര്‍ബ്ബന്ധിച്ചു. ജനത്തിന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയും ദൈവഹിതം അനുസരിച്ചും സാമുവേല്‍ സാവൂളിനെ രാജാവായി അഭിഷേകം ചെയ്തു (1സാമു. 8-11). അതോടെ രാജഭരണം എന്ന ഒരു പുതിയ കാലഘട്ടം ഇസ്രായേല്‍ ചരിത്രത്തില്‍ ആരംഭിച്ചു. ഈ രണ്ടു കാലഘട്ടങ്ങള്‍ക്കും ഇടയിലാണ് സാമുവേല്‍ നില്ക്കുന്നത്, വെറും മൂകസാക്ഷി ആയല്ല, പഴയതിന്‍റെ അവസാനവും പുതിയതിന്‍റെ തുടക്കവും പ്രഖ്യാപിക്കുന്ന, ക്രിയാത്മകമായി യാഥാര്‍ത്ഥ്യമാക്കുന്ന നേതാവായി.


പുരോഹിതനായ ഏലിയുടെയും മക്കളുടെയും മരണത്തിനു ശേഷം ദീര്‍ഘനാള്‍ സാമുവേല്‍ ജനത്തിനു നേതൃത്വം നല്കി. "സാമുവേല്‍ തന്‍റെ ജീവിതകാലമത്രയും ഇസ്രായേലില്‍ നീതിപാലനം നടത്തി. ബഥേല്‍, ഗില്‍ഗാല്‍, മിസ്പാ എന്നീ സ്ഥലങ്ങള്‍ വര്‍ഷം തോറും സന്ദര്‍ശിച്ച് അവിടെയും അവന്‍ നീതിപാലനം നടത്തി" (1സാമു. 7, 15-16). ജനത്തിനു നീതി നടത്തിക്കൊടുക്കുന്ന ന്യായാധിപനായിരുന്നു സാമുവേല്‍. 'ന്യായാധിപന്‍' എന്ന വിശേഷണം ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സാമുവേലിനു നല്കപ്പെടുന്നു. റാമായില്‍ സ്ഥിരവാസമാക്കിയിരുന്നെങ്കിലും ദേശം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ജനത്തിനു ദിശാബോധം നല്കുകയും നീതി നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു, ഒരേ സമയം പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്ന സാമുവേല്‍.


മിസ്പായിലെ സമ്മേളനം


"സാമുവേല്‍ പറഞ്ഞു: ഇസ്രായേല്‍ മുഴുവന്‍ മിസ്പായില്‍ ഒരുമിച്ചുകൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം" (1സാമു. 7, 5).


പുരോഹിതന്‍, പ്രവാചകന്‍, ന്യായാധിപന്‍ എന്നീ വിവിധ മേഖലകളിലുള്ള സാമുവേലിന്‍റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഏറ്റവും വ്യക്തമായൊരു ഉദാഹരണം മിസ്പായിലെ സമ്മേളനത്തില്‍ കാണാം. നേതൃത്വമില്ലാതെ ചിതറിക്കഴിയുന്ന ഇസ്രായേല്‍ ജനം. ഒന്നിനൊന്നു കൂടുതലായി ശക്തിയാര്‍ജ്ജിച്ചു വരുന്ന ശത്രുക്കള്‍, പ്രത്യേകിച്ചും ഫിലിസ്ത്യര്‍. ഭയചകിതരും നിരാശരുമായ ഇസ്രായേല്‍ ജനത്തിന് ദൈവം സാമുവേലിലൂടെ ധീരമായ നേതൃത്വം നല്‍കി.


നിലവിളിക്കുന്ന ജനത്തിന് സാമുവേല്‍ ആദ്യം നല്കുന്ന നിര്‍ദേശം വിഗ്രഹങ്ങള്‍ ഉപേക്ഷിച്ച്, കര്‍ത്താവിലേക്കു മടങ്ങണം എന്നതാണ്. "നിങ്ങളെ പൂര്‍ണ്ണമായി കര്‍ത്താവിനു സമര്‍പ്പിക്കുവിന്‍. അവിടുത്തെ മാത്രം ആരാധിക്കുവിന്‍. അവിടുന്ന് നിങ്ങളെ രക്ഷിക്കും" (1സാമു. 7, 3). തങ്ങള്‍ നേരിടുന്ന സകല ദുരിതങ്ങളുടെയും കാരണം കര്‍ത്താവിനെ ഉപേക്ഷിച്ച് അന്യദൈവങ്ങളുടെ പിന്നാലെ പോയതാണെന്നു സാമുവേല്‍ അവരെ ബോധ്യപ്പെടുത്തി. ഇതുതന്നെയാണല്ലോ പ്രവാചകന്‍റെയും പുരോഹിതന്‍റെയും മുഖ്യദൗത്യം.


ഇസ്രായേല്‍ ജനം മിസ്പായില്‍ ഒരുമിച്ചു കൂടിയിരിക്കുന്നു എന്നറിഞ്ഞ ഫിലിസ്ത്യര്‍ അവരെ ആക്രമിക്കാന്‍ വന്നു. ജനം ഭയന്നു നിലവിളിച്ചു. ഇവിടെ സാമുവേലിന്‍റെ ബഹുമുഖ വ്യക്തിത്വം വീണ്ടും പ്രകടമാകുന്നു, പ്രത്യേകിച്ചും പുരോഹിതദൗത്യം. ജനത്തിന്‍റെ പ്രാര്‍ത്ഥനകള്‍ സാമുവേല്‍ ദൈവതിരുമുമ്പില്‍ അര്‍പ്പിച്ചു. "സാമുവേല്‍ മുലകുടി മാറാത്ത ഒരാട്ടിന്‍ കുട്ടിയെ സമ്പൂര്‍ണ്ണ ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനു വേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു" (1സാമു. 7, 9). കര്‍ത്താവു പ്രാര്‍ത്ഥന കേട്ടു; അത്ഭുതകരമായി ഇടപെട്ടു, ശത്രുസൈന്യത്തെ ചിതറിച്ചു. പിന്നീട് സാമുവേലിന്‍റെ ജീവിതകാലത്ത് ഒരിക്കല്‍പ്പോലും ഫിലിസ്ത്യര്‍ ഇസ്രായേല്‍ക്കാരെ ആക്രമിക്കാന്‍ വന്നില്ല (1സാമു. 7, 9-14).


മിസ്പായിലെ വിജയത്തിന്‍റെ സ്മാരകമായി ഒരു കല്ലു സ്ഥാപിച്ച്, ആ സ്ഥലത്തിന 'എബെനേസര്‍' എന്ന പേരു നല്കി. "കര്‍ത്താവ് ഇത്രത്തോളം നമ്മെ സഹായിച്ചു" എന്നു വിളിച്ചു പറയുന്ന ഒരടയാളമായിരുന്നു ഈ പേര് (1സാമു. 7, 12). മിസ്പായിലെ ഈ സംഭവപരമ്പര ഉപസംഹരിക്കുന്നതു പ്രത്യേകം ശ്രദ്ധിക്കണം.


"സാമുവേല്‍ തന്‍റെ ജീവിതകാലമത്രയും ഇസ്രായേലില്‍ നീതിപാലനം നടത്തി" (1സാമു. 7, 15). ഇസ്രായേലില്‍ ചുറ്റിനടന്ന് ജനത്തെ നയിച്ചു. സ്ഥിരവാസം റാമായിലായിരുന്നു. സാമുവേലിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഈ സംക്ഷിപ്ത വിവരണത്തിനു ശേഷം സുപ്രധാനമായ മറ്റൊരു സംഭവത്തിലേക്ക് ബൈബിള്‍ ശ്രദ്ധ തിരിക്കുന്നു.


രാജവാഴ്ചയുടെ തുടക്കം


സാമുവേലിന്‍റെ നേതൃത്വം കാര്യക്ഷമമായിരുന്നു; ജനം അതില്‍ സംതൃപ്തരും ആയിരുന്നു. എന്നാല്‍ സാമുവേല്‍ വൃദ്ധനായപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. ന്യായാധിപന്മാരായി നിയമിക്കപ്പെട്ട മക്കള്‍ "കൈക്കൂലി വാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്തു" (1സാമു. 8, 3). വീണ്ടും ക്ലേശത്തിലായ ജനം റാമായില്‍ സാമുവേലിന്‍റെ അടുക്കല്‍ ഒരു നിവേദനവുമായി വന്നു. "മറ്റു ജനതകള്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയമിച്ചു തരിക" (1സാമു. 8, 5).


സാമുവേല്‍ വലിയൊരു പ്രതിസന്ധിയിലായി. കര്‍ത്താവായ ദൈവമാണ്, അവിടുന്നു മാത്രമാണ് ഇസ്രായേലിന്‍റെ രാജാവ്. ഈജിപ്തില്‍ നിന്നുള്ള പുറപ്പാടു മുതല്‍ നാളിതുവരെ ജനത്തെ സംരക്ഷിച്ചതും നയിച്ചതും അവരുടെ രാജാവായ കര്‍ത്താവാണ്. അവര്‍ മറ്റു ജനതകളെപ്പോലെയല്ല. അതേസമയം, നാള്‍ക്കുനാള്‍ കൂടുതല്‍ ശക്തരായിക്കൊണ്ടിരിക്കുന്ന ശത്രുക്കളെ ചെറുത്തു തോല്പിക്കാന്‍ ന്യായാധിപസംവിധാനം അപര്യാപ്തമെന്നു വ്യക്തമായി. താന്‍ വൃദ്ധനായി. മക്കള്‍ ജനത്തെ നയിക്കാന്‍ പ്രാപ്തരല്ല. അതിനാല്‍ ജനത്തിന്‍റെ യാചന തിരസ്കരിക്കാനും പ്രയാസം. ഈ സാഹചര്യത്തില്‍ സാമുവേല്‍ ദൈവഹിതം അറിയാന്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടി.


"അവിടുന്നു സാമുവേലിനോടു പറഞ്ഞു: ജനം പറയുന്നതു കേള്‍ക്കുക. അവര്‍ നിന്നെയല്ല, തങ്ങളുടെ രാജാവായ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്" (1സാമു. 8, 8). രാജഭരണത്തെക്കുറിച്ചുള്ള രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഇവിടെ വ്യക്തമാകുന്നു. ദൈവം തന്നെയാണ് രാജാവിനെ തിരഞ്ഞെടുത്തതും അഭിഷേകം ചെയ്തു ജനത്തിന്‍റെ നേതൃത്വത്തിനായി നല്കിയതും. അതിനാല്‍ കര്‍ത്താവിന്‍റെ അഭിഷിക്തനാണ് രാജാവ്. എന്നാല്‍ ജനം രാജാവിനു വേണ്ടി മുറവിളി കൂട്ടിയതു തന്നെ അവര്‍ ദൈവത്തില്‍ ഉറപ്പായി വിശ്വസിക്കുകയും വേണ്ടത്ര ആശ്രയിക്കുകയും ചെയ്യാത്തതിന്‍റെ വ്യക്തമായ അടയാളമായിരുന്നു. അതു കര്‍ത്താവിനെ ഉപേക്ഷിക്കലാണ്. ഈ അവിശ്വസ്തത വിളിച്ചുവരുത്താന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായ താക്കീതുകള്‍ നല്കിക്കൊണ്ടാണ് രാജഭരണത്തിനു ദൈവം വഴിതുറക്കുന്നത്.


കര്‍ത്താവു നല്കിയ മുന്നറിയിപ്പും താക്കീതുകളും സാമുവേല്‍ ജനത്തെ അറിയിച്ചെങ്കിലും അവര്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്നു പിന്മാറിയില്ല (1സാമു. 8, 10-20). രാജാവിനെ വാഴിച്ചുകൊടുക്കാന്‍ ദൈവം നല്കിയ നിര്‍ദ്ദേശം സാമുവേല്‍ അനുസരിച്ചു. അടയാളങ്ങളിലൂടെ കര്‍ത്താവു കാണിച്ചുകൊടുത്ത സാവൂളിനെ സാമുവേല്‍ രാജാവായി അഭിഷേകം ചെയ്തു; എന്തിനുവേണ്ടിയാണ് രാജാവാക്കുന്നതെന്ന് ചുരുക്കം വാക്കുകളില്‍ വ്യക്തമായി പറഞ്ഞുകൊടുത്തു. "സാമുവേല്‍ ഒരു പാത്രം ഒലിവെണ്ണ എടുത്ത് സാവൂളിന്‍റെ ശിരസില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ട് പറഞ്ഞു, കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ ഭരണാധികാരിയായി നിന്നെ അഭിഷേകിച്ചിരിക്കുന്നു, നീ അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളില്‍ നിന്നും അവരെ രക്ഷിക്കുകയും ചെയ്യണം" (1സാമു. 10, 1).


തുടര്‍ന്നു സാമുവേല്‍ ജനത്തെ വീണ്ടും മിസ്പായില്‍ വിളിച്ചുകൂട്ടി. രാജാവിനെ ആവശ്യപ്പെട്ടതു വലിയ പാപമാണെന്നും അതുവഴി അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയാണ് ചെയ്തതെന്നും അവരെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തിയതിനു ശേഷം ഗോത്രവും കുലവും കുടുംബവും അനുസരിച്ചു നറുക്കിട്ട് കിഷിന്‍റെ മകനായ സാവൂളിനെ രാജാവായി തിരഞ്ഞെടുത്തു. ദൈവം രഹസ്യത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് ഇവിടെ പരസ്യമായി പ്രഖ്യാപിച്ചു. ജനം സന്തോഷത്തോടെ സാവൂളിനെ രാജാവായി സ്വീകരിച്ചു. രാജാവിന്‍റെ കടമകള്‍ എന്തൊക്കെയെന്ന് സാമുവേല്‍ വീണ്ടും ഒരിക്കല്‍ക്കൂടി അവരെ ഉദ്ബോധിപ്പിച്ചു (1സാമു. 10, 17-25).


അമ്മോന്യരെ യുദ്ധത്തില്‍ തോല്പിച്ച് തന്‍റെ കഴിവു തെളിയിച്ച സാവൂളിനെ വീണ്ടും ഒരിക്കല്‍ക്കൂടി രാജാവായി പ്രഖ്യാപിച്ചുകൊണ്ട് (1സാമു. 11, 14-15) സാമുവേല്‍ ഇസ്രായേലില്‍ രാജഭരണം ഉറപ്പിച്ചു; രാജാവിനു സ്വയം വഴിമാറി. ഇതോടെ സാമുവേലിന്‍റെ ദൗത്യം അവസാനിച്ചു എന്നു തോന്നാം. ഇപ്രകാരം ഒരു പ്രതീതിയാണ് സാമുവേലിന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രതിധ്വനിക്കുന്നത്.


വിടവാങ്ങല്‍


സാമുവേലിന്‍റെ മാതൃകാവ്യക്തിത്വവും, കുറ്റമറ്റതും അനുകരണാര്‍ഹവുമായ പ്രവര്‍ത്തനശൈലിയും വിവരിക്കാന്‍ ഒരധ്യായം മുഴുവനായും മാറ്റിവച്ചിരിക്കുന്നു (1സാമു. 12). സാവൂളിനെ ഒരിക്കല്‍ക്കൂടി രാജാവായി പ്രഖ്യാപിക്കാന്‍ ഗില്‍ഗാലില്‍ വിളിച്ചുകൂട്ടിയ ജനത്തിന്‍റെ മുമ്പിലാണ് സാമുവേല്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗം നടത്തുന്നത്.


തന്‍റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും എന്തെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ സാമുവേല്‍ ജനത്തെ വെല്ലുവിളിച്ചു, പരിഹാരം അനുഷ്ഠിക്കാം എന്നു വാക്കു കൊടുത്തു. സ്വന്തം കരങ്ങള്‍ നിഷ്കളങ്കമാണെന്ന് ഉറപ്പുള്ള ഒരു നേതാവിനേ ഇതുപോലെ പറയാനാകൂ. ജനം ഒരു തെറ്റും കണ്ടില്ല. "അവര്‍ പറഞ്ഞു: അങ്ങു ഞങ്ങളെ വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടില്ല. ആരില്‍ നിന്നും യാതൊന്നും അപഹരിച്ചിട്ടുമില്ല" (1സാമു. 12, 4).


തന്‍റെ നിഷ്കളങ്കത ഉറപ്പു വരുത്തിയതിനു ശേഷം സാമുവേല്‍ ജനത്തിന്‍റെ അവിശ്വസ്തതയും വീഴ്ചകളും അക്കമിട്ടു നിരത്തി, അവരെ ബോധ്യപ്പെടുത്തി. രാജാവിനു വേണ്ടി മുറവിളി കൂട്ടിയതായിരുന്നു അവസാനത്തേത്. എന്നാല്‍ അവരുടെ തെറ്റുകള്‍ കര്‍ത്താവു ക്ഷമിച്ചു; പ്രാര്‍ത്ഥന കേട്ട് ഒരു രാജാവിനെയും നല്കി. ഇനിയെങ്കിലും, രാജാവും ജനവും ഒരുപോലെ, പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ അനുസരിക്കണം. അന്യദൈവങ്ങള്‍ക്കു പിന്നാലെ പോകരുത്. വിഗ്രഹാരാധാനയും അനീതിയും ഒഴിവാക്കി, കര്‍ത്താവിനോട് പൂര്‍ണ്ണ വിശ്വസ്തത പുലര്‍ത്തണം. തികച്ചും അസാധാരണമായ ഒരു അത്ഭുതത്തിലൂടെ ദൈവമാണു സംസാരിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തി. മഴ പെയ്യാന്‍ ഒരു സാധ്യതയുമില്ലാതിരുന്ന കൊയ്തുകാലമായിരുന്നു അത്. സാമുവേല്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ ഇടിയും മിന്നലും മഴയും അയച്ച് ദൈവം സാമുവേലിന്‍റെ വാക്കുകള്‍ സ്ഥിരീകരിച്ചു (1സാമു. 12, 16-18).


രാജാവിന്‍റെ വീഴ്ച - തിരസ്കരണം


ഗില്‍ഗാലിലെ വിടവാങ്ങല്‍ പ്രസംഗത്തോടെ സാമുവേലിന്‍റെ ദൗത്യം അവസാനിച്ചു എന്നു തോന്നാമെങ്കിലും തികച്ചും അപ്രതീക്ഷിതമാം വിധം ആ ദൗത്യം തുടര്‍ന്നു. ഇനി അങ്ങോട്ട് സാവൂളുമായുള്ള ബന്ധത്തില്‍ സാമുവേലിന്‍റെ നിലപാടുകളും ചെയ്തികളും മനസിലാക്കാന്‍ ഏറെ പ്രയാസമാണ്.


സാവൂള്‍ ആഗ്രഹിച്ചതോ ചോദിച്ചു വാങ്ങിയതോ ആയിരുന്നില്ല രാജത്വം. പിതാവിന്‍റെ കാണാതായ കഴുതകളെ തേടി എത്തിയതായിരുന്നു അയാള്‍ സാമുവേലിന്‍റെ അടുക്കല്‍. ദൈവകല്പന പ്രകാരം സാമുവേല്‍ നിര്‍ബ്ബന്ധിച്ചാണ് അയാളെ രാജാവായി അഭിഷേചിച്ചതും പിന്നീടു മിസ്പായില്‍ വച്ചു പരസ്യമായി പ്രഖ്യാപിച്ചതും. രാജാവിനായുള്ള കുറി വീണപ്പോള്‍ സാവൂള്‍ ഒളിച്ചിരിക്കുകയായിരുന്നു (1സാമു. 10, 22). എന്നാല്‍ രാജാവായി അഭിഷേകം ചെയ്തതിനു ശേഷം ആവശ്യമായ പിന്തുണ സാമുവേല്‍ നല്‍കിയില്ല. തന്നെയുമല്ല, രണ്ടു തവണ സാവൂളിനെ സ്ഥാനഭ്രഷ്ഠനാക്കുകയും ചെയ്തു. എളുപ്പമല്ല ഈ സംഭവങ്ങള്‍ മനസിലാക്കാന്‍.


ഗില്‍ഗാലില്‍ വച്ചാണ് ആദ്യത്തെ തിരസ്കരണം (1സാമു. 13, 1-14). തങ്ങള്‍ക്കെതിരേ അണി നിരക്കുന്ന അതിശക്തമായ ഫിലിസ്ത്യ സൈന്യത്തെ കണ്ട് ഇസ്രായേല്‍ക്കാര്‍ ഭയന്നു വിറച്ചു. ഗില്‍ഗാലില്‍ പളയമടിച്ചിരുന്ന സാവൂള്‍, സാമുവേലിന്‍റെ നിര്‍ദേശപ്രകാരം ഏഴു ദിവസം കാത്തിരുന്നു. പക്ഷേ നിശ്ചിത സമയമായിട്ടും സാമുവേല്‍ വന്നില്ല. സാവൂളിന്‍റെ പടയാളികള്‍ ഒളിച്ചോടാന്‍ തുടങ്ങി. യുദ്ധം തുടങ്ങാന്‍ ഇനിയും വൈകിയാല്‍ എല്ലാവരും തന്നെ വിട്ടുപോകും എന്ന് സാവൂള്‍ ഭയന്നു. യുദ്ധം തുടങ്ങുന്നതിനു മുമ്പ് ബലിയര്‍പ്പിച്ച് കര്‍ത്താവിന്‍റെ സഹായം തേടേണ്ടതുണ്ട് എന്ന് ഉറച്ചു വിശ്വസിച്ച സാവൂള്‍ കര്‍ത്താവിനു ബലിയര്‍പ്പിച്ചു (1സാമു. 13, 4-9).


ബലിയര്‍പ്പണം കഴിഞ്ഞപ്പോള്‍ സാമുവേല്‍ വന്നു; സാവൂളിനെ സഹായിക്കാനല്ല, കര്‍ത്താവിന്‍റെ വിധിവാചകം അറിയിക്കാന്‍. സാവൂള്‍ ബലിയര്‍പ്പിച്ചതു വലിയ അപരാധമാണ്. കാത്തിരിക്കണമായിരുന്നു. അവിശ്വസ്തനായ സാവൂളിനെ രാജസ്ഥാനത്തു നിന്ന് ദൈവം തിരസ്കരിച്ചിരിക്കുന്നു. സാവൂളിന്‍റെ വിശദീകരണം കേള്‍ക്കാനോ ക്ഷമാപണം സ്വീകരിക്കാനോ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാനോ സാമുവേല്‍ തയ്യാറായില്ല. "കര്‍ത്താവിന്‍റെ കല്പന അനുസരിക്കായ്കയാല്‍, തന്‍റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്ന് തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചുകഴിഞ്ഞു" (1സാമു. 13, 13-14).


എന്താണ് സാവൂള്‍ ചെയ്ത തെറ്റ് എന്ന് ഇവിടെ വ്യക്തമല്ല. അഭിഷിക്ത പുരോഹിതനല്ലാത്ത ഒരാള്‍ ബലിയര്‍പ്പിക്കുന്നത് ഇസ്രായേലില്‍ ഇത് ആദ്യമായല്ല. അവസാനത്തേതുമല്ല. ദാവീദും സോളമനും ബലിയര്‍പ്പിച്ചത് ഒരു കുറ്റമായി ബൈബിള്‍ കാണുന്നില്ല. പിന്നെ എന്തേ സാമുവേല്‍ ഇത്ര കോപിക്കുന്നു? താന്‍തന്നെ നിര്‍ബ്ബന്ധിച്ചു രാജാവാക്കിയ സാവൂളിനെ സഹായിക്കുന്നതിനു പകരം എന്തേ ഇങ്ങനെ എതിര്‍ക്കുന്നു, ശകാരിക്കുന്നു, തിരസ്കരിക്കുന്നു? ഉത്തരം വ്യക്തമല്ല. രണ്ടാമത്തെ തിരസ്കരണവും ശ്രദ്ധേയമത്രേ. വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രാമധ്യേ ഇസ്രായേല്‍ക്കാരെ എതിര്‍ത്ത അമലേക്യരെ (പുറ. 17, 8-16) പൂര്‍ണ്ണമായി നശിപ്പിച്ചു പ്രതികാരം ചെയ്യണം എന്ന കര്‍ത്താവിന്‍റെ കല്പന സാമുവേല്‍ സാവൂളിനെ അറിയിച്ചു. സാവൂള്‍ അനുസരിച്ചു, അമലേക്യര്‍ക്കെതിരേ യുദ്ധം ചെയ്ത് അവരെ തോല്പിച്ചു, കൊന്നൊടുക്കി. എന്നാല്‍ അവരുടെ കൊഴുത്ത മൃഗങ്ങളെ കൊല്ലാതെ പിടിച്ചെടുത്തു; അവരുടെ രാജാവായ അഗാഗിനെയും. ഇതു ദൈവകല്പനയുടെ ലംഘനമായി കണ്ട് സാമുവേല്‍ സാവൂളിനെ വീണ്ടും രാജസ്ഥാനത്തു നിന്നു ബഹിഷ്കരിക്കുകയും കഠിനമായ ശിക്ഷാവിധി അറിയിക്കുകയും ചെയ്തു. കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വേണ്ടിയാണു മൃഗങ്ങളെ കൊല്ലാതെ സൂക്ഷിച്ചത് എന്ന വിശദീകരണം സ്വീകാര്യമായില്ല.


ഈ വിവരണത്തില്‍ സാമുവേലിന്‍റെ ഒരു പ്രസ്താവന പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. "തന്‍റെ കല്പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം, മുട്ടാടുകളുടെ മേദസ്സിനെക്കാള്‍ ഉല്‍കൃഷ്ടം". (1സാമു. 15, 22). വിധേയത്വത്തിന്‍റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും ദൃശ്യമായ അടയാളമാണ് ബലിയര്‍പ്പണം. അനുസരണമില്ലാത്ത ബലി സ്വീകാര്യമാവില്ല. ദൈവം ആഗ്രഹിക്കുന്നത് അവിടുത്തെ കല്പനകള്‍ അനുസരിച്ചുള്ള ജീവിതമാണ് എന്ന സുപ്രധാനമായ പാഠം ഈ സംഭവത്തിലൂടെ നല്കുന്നു. ഇതോടെ സാവൂളുമായുള്ള ബന്ധം സാമുവേല്‍ പൂര്‍ണ്ണമായും വിഛേദിച്ചു. സാവൂളിന്‍റെ യാചന മാനിച്ച്, കര്‍ത്താവിനെ ആരാധിക്കുന്നതില്‍ പങ്കു ചേര്‍ന്നെങ്കിലും തുടര്‍ന്നു യാതൊരു ബന്ധവും പുലര്‍ത്തിയില്ല (1സാമു. 15, 35).


തടവുകാരനായി കൊണ്ടുവന്ന അമലേക്യ രാജാവായ അഗാഗിനെ സാമുവേല്‍ തന്നെ വധിക്കുന്നത് അതിക്രൂരമായൊരു പ്രവൃത്തിയായി തോന്നാം (1സാമു. 15, 32-34). അന്നു നിലവിലിരുന്ന ഒരു ചിന്താഗതി ഈ പ്രവൃത്തി മനസിലാക്കാന്‍ സഹായിക്കും. യുദ്ധത്തില്‍ പരാജയപ്പെടുന്ന ജനത്തിന്‍റെ മേലുള്ള പൂര്‍ണ്ണമായ ഉടമസ്ഥാവകാശം ജയിക്കുന്ന രാജാവിനുള്ളതാണ്. അവരെ എന്തു ചെയ്യണം എന്നു ജയിക്കുന്ന രാജാവു നിശ്ചയിക്കുന്നു. ഇവിടെ ഇസ്രായേല്‍ ജനത്തെ നയിച്ചതും യുദ്ധം ജയിച്ചതും അവരുടെ രാജാവായ  കര്‍ത്താവാണ്. അതിനാല്‍ പരാജയപ്പെട്ടവരെ കര്‍ത്താവിനു സമ്പൂര്‍ണ്ണ ദഹനബലിയായി അര്‍പ്പിക്കണം. മൃഗങ്ങളെയും രാജാവിനെയും കൊല്ലാതെ സൂക്ഷിച്ചത് ഈ കല്പനയുടെ ലംഘനമായി സാമുവേല്‍ കരുതി. പഴയനിയമത്തിലെ മറ്റു പല സംഭവങ്ങളും കല്പനകളും പോലെ മനസിലാക്കാന്‍ വിഷമമുള്ളതും യേശുവിന്‍റെ വരവോടെ കാലഹരണപ്പെട്ടതുമാണ് ഈ നിയമവും.


ദാവീദിന്‍റെ അഭിഷേകം


"കര്‍ത്താവു സാമുവേലിനോടു പറഞ്ഞു: ഇസ്രായേലിന്‍റെ രാജത്വത്തില്‍ നിന്നു സാവൂളിനെ  ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലം  നിറച്ച് പുറപ്പെടുക. ഞാന്‍ നിന്നെ ബേത്ലെഹെംകാരനായ ജെസ്സെയുടെ അടുത്തേക്ക് അയക്കും. അവന്‍റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു" (1സാമു. 16, 1).


നിരന്തരമായ അനുസരണക്കേടു മൂലം തിരസ്കൃതനായ സാവൂളിനു പകരം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യാന്‍ ദൈവം സാമുവേലിനോടു കല്പിച്ചു. ഒരു രാജാവു ഭരിക്കുമ്പോള്‍ മറ്റൊരാളെ രാജാവായി അഭിഷേകം ചെയ്യുന്നത് വിപ്ലവത്തിനു തുടക്കം കുറിക്കലാണ്. അതു തനിക്കു ജീവഹാനി തന്നെ വരുത്തിയേക്കും എന്നു സാമുവേല്‍ ന്യായമായും ഭയന്നു. എന്നാല്‍ ഏല്പിച്ച ദൗത്യത്തില്‍ നിന്നു പിന്മാറാന്‍ ദൈവം അനുവദിച്ചില്ല. ബലിയര്‍പ്പണത്തിന് എന്ന പേരില്‍  ബേത്ലെഹെമില്‍ എത്തിയ സാമുവേല്‍ ജെസ്സെയുടെ മക്കളെ വിളിച്ചുവരുത്തി. അവരില്‍ ആരാണ് തിരഞ്ഞെടുക്കപ്പെട്ടവന്‍  എന്നാലോചിക്കുന്ന സാമുവേലിനു ദൈവം നല്കുന്ന നിര്‍ദ്ദേശം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.


"മനുഷ്യന്‍ കാണുന്നതു പോലെയല്ല ദൈവം കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും" (1സാമു. 16, 7).  ദൈവം കാണുന്നതുപോലെ കാണാന്‍ സാമുവേലിന് ഇനിയും കഴിയുന്നില്ല. മുന്നില്‍ നില്കുന്ന എല്ലാ മക്കളെയും മാറിമാറി നോക്കി. എന്നാല്‍ ദൈവം നിശ്ചയിച്ചത് അവരില്‍ ആരുമായിരുന്നില്ല. അവസാനം, സ്വന്തം പിതാവു പോലും വലിയ വില കല്പിക്കാതിരുന്ന, ഏറ്റവും ഇളയവനും എട്ടാമനുമായ ദാവീദിനെയാണ് ദൈവം തന്‍റെ ജനത്തിനു രാജാവായി നിശ്ചയിച്ചിരിക്കുന്നത് എന്ന് സാമുവേല്‍ തിരിച്ചറിഞ്ഞു. ദാവീദ് അപ്പോള്‍ വയലില്‍ പിതാവിന്‍റെ ആടുകളെ മേയ്ക്കുകയായിരുന്നു - ഇടയരാജാവിന്‍റെ പ്രതീകം പോലെ. ദൈവകല്പന പ്രകാരം അവനെ "കുഴലിലെ തൈലം കൊണ്ട് അഭിഷേകം ചെയ്തു. അന്നു മുതല്‍ കര്‍ത്താവിന്‍റെ ആത്മാവ് ദാവീദിന്‍റെ മേല്‍ ശക്തമായി ആവസിച്ചു. സാമുവേല്‍ റാമായിലേക്കു തിരിച്ചുപോയി" (1സാമു. 16, 1-3).


ഇതോടെ സാമുവേലിന്‍റെ ദൗത്യം പൂര്‍ത്തിയായി. ഇനി സ്വസ്ഥമായി വിരമിക്കാം, വിശ്രമിക്കാം. റാമായിലായിരുന്നു സ്ഥിരവാസം. അവിടെ സാമുവേലിനു പ്രവാചകന്മാരായ ഒരു ശിഷ്യഗണം ഉണ്ടായിരുന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ബൈബിളിലെ വിവരണം (1സാമു. 19, 18-24). സാവൂളിനെ ഭയന്ന് ഒളിച്ചോടിയ ദാവീദ് റാമായില്‍ സാമുവേലിന്‍റെ അടുക്കലാണ് അഭയം തേടിയത്. ദാവീദിനെ പിടിക്കാന്‍ പിന്തുടര്‍ന്ന സാവൂള്‍ റാമായില്‍ എത്തിയപ്പോള്‍ അവന്‍റെ മേലും ആത്മാവ് ആവസിച്ചു. "അവനും പ്രവചിച്ചുകൊണ്ട് സാമുവേലിന്‍റ മുമ്പാകെ ആ രാത്രിയും പകലും വിവസ്ത്രനായി കിടന്നു" (1സാമു. 19, 24). ഇതിനുശേഷം സാമുവേലിന്‍റെ മരണം മാത്രമാണ് ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്നത് (1സാമു. 25, 1). റാമായിലെ സ്വന്തം ഭവനത്തില്‍ കിടന്ന് സാമുവേല്‍ മരിച്ചു. അവിടെത്തന്നെ സംസ്കരിക്കപ്പെട്ടു. ജനം അവനെ ഓര്‍ത്തു വിലപിച്ചു. എന്നാല്‍ മരണം കൊണ്ടും അവസാനിച്ചില്ല സാമുവേലിന്‍റെ ദൗത്യം.  


പാതാളദൂത്


"ഒരു ദേവന്‍ ഭൂമിയില്‍ നിന്നു കയറി വരുന്നതു ഞാന്‍ കാണുന്നു --- ഒരു വൃദ്ധനാണ് കയറിവരുന്നത്. അങ്കി ധരിച്ചിരിക്കുന്നു. അതു സാമുവേലാണെന്ന് സാവൂളിനു ബോധ്യമായി" (1സാമു. 28, 14).


മനസിലാക്കാന്‍ ഏറെ പ്രയാസമുള്ള ഒരു വിവരണമാണിത്. മരിച്ചു മണ്‍മറഞ്ഞ മനുഷ്യന്‍ പാതാളത്തില്‍ നിന്ന്, പഴയ രൂപത്തില്‍, അതേ ശരീരത്തോടെ, ഭൂമിയിലേക്കു കയറിവരുമോ? എങ്കില്‍ എന്താണു മരണം? മരിച്ചവരുടെ അവസ്ഥ എന്ത്? ഈ ചോദ്യങ്ങള്‍ക്കൊന്നും കണിശമായ ഉത്തരം ഈ വിവരണത്തില്‍ നിന്നു ലഭ്യമല്ല. കാരണം മരണാനന്തര ജീവിതത്തെക്കുറിച്ചു പഠിപ്പിക്കുകയല്ല  ഈ വിവരണത്തിന്‍റെ ലക്ഷ്യം. എന്നാല്‍ പിന്നെ എന്താണ് ഇതിലൂടെ  വി. ഗ്രന്ഥകാരന്‍ പറയാന്‍ ശ്രമിക്കുന്നത്, എന്തു സന്ദേശമാണ് ഇതിലൂടെ ദൈവം നമുക്കു നല്കുന്നത് എന്ന പരിഗണനയാണ് പ്രധാനം.


പരിഭ്രാന്തനും നിസ്സഹായനുമായ സാവൂളാണ് ഇവിടെ മുഖ്യകഥാപാത്രം. ജീവിതകാലത്ത് പലതവണ ദൈവകല്പന ലംഘിക്കുകയും സാമുവേലിലൂടെ കര്‍ത്താവിന്‍റെ ശിക്ഷാവിധി ഏറ്റുവാങ്ങുകയും ചെയ്ത സാവൂള്‍ ഇപ്പോള്‍ മാരകമായ വിപത്തിനു മുമ്പില്‍ വിറങ്ങലിച്ചു നില്ക്കുന്നു. ഫിലിസ്ത്യരുടെ ആക്രമണത്തില്‍ താന്‍ വധിക്കപ്പെടും എന്ന് അയാള്‍ ഭയന്നു. എന്താണ് തന്നെ സംബന്ധിച്ച ദൈവഹിതം എന്നറിയാന്‍ പരിചിതമായ മാര്‍ഗ്ഗങ്ങളിലൂടെ എല്ലാം ശ്രമിച്ചിട്ടും ഉത്തരം കിട്ടാതെ വന്നപ്പോഴാണ്, മരിച്ചവരെ വിളിച്ചു വരുത്തി അവരില്‍ നിന്നു ഭാവി അറിയാന്‍ കഴിവുണ്ടെന്നു കരുതപ്പെട്ടിരുന്ന മന്ത്രവാദിനിയുടെ സഹായം തേടി എന്‍ദോറില്‍ എത്തിയത് (1സാമു. 28, 1-11).


ശ്രമം വിഫലമായില്ല. സാമുവേല്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കിട്ടിയ ഉത്തരം സമൂലനാശം വിളിച്ചറിയിക്കുന്ന വിധിവാചകം ആയിരുന്നു. തന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതിലുള്ള അതൃപ്തി പ്രകടമാക്കിയതിനു ശേഷം ദൈവത്തിന്‍റെ വിധി അവനെ അറിയിച്ചു: "..... അവിടുന്ന് രാജ്യം നിന്നില്‍ നിന്നെടുത്ത് നിന്‍റെ അയല്‍ക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു....  നീയും നിന്‍റെ പുത്രന്മാരും ... നാളെ എന്നോടു ചേരും. ഇസ്രായേല്‍ സൈന്യത്തെയും കര്‍ത്താവ് ഫിലിസ്ത്യരുടെ കരങ്ങളില്‍ ഏല്പിക്കും" (1സാമു. 28, 17-19). ദര്‍ശനത്തില്‍ ലഭിച്ച സന്ദേശം അക്ഷാര്‍ത്ഥത്തില്‍ പൂര്‍ത്തിയായി. ഫിലിസ്ത്യരുമായി നടന്ന യുദ്ധത്തില്‍  ഇസ്രായേല്‍ പരാജയപ്പെട്ടു. സാവൂളിന്‍റെ മക്കള്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മാരകമായ മുറിവേറ്റ സാവൂള്‍ സ്വന്തം വാളില്‍ വീണു ജീവനൊടുക്കി.


ഈ വിവരണത്തിലൂടെ ബൈബിള്‍ നല്കുന്ന സന്ദേശം വ്യക്തമാണ്. മാനസാന്തരപ്പെടാതെ അനുസരണക്കേടില്‍ തുടര്‍ന്നാല്‍ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരും. പിതാവിന്‍റെ കാണാതായ കഴുതകളെ തേടിയാണ് സാവൂള്‍ ആദ്യമായി സാമുവേലിന്‍റെ അടുക്കല്‍ വന്നത്. അന്നു സാമുവേല്‍ അയാളെ ദൈവഹിതം അറിയിച്ചു, രാജാവായി അഭിഷേചിച്ചു, ദൈവഹിതം അനുസരിച്ചു ജീവിക്കാന്‍ ഉദ്ബോധിപ്പിച്ചു. എന്നാല്‍ സാവൂള്‍ അനുസരണത്തില്‍ വീഴ്ച വരുത്തി. ഇപ്പോള്‍ ജീവിതാന്ത്യത്തില്‍ വീണ്ടും ദൈവഹിതം അറിയാന്‍ സാമുവേലിനെ സമീപിച്ച സാവൂളിനു ലഭിക്കുന്നത് മരണശിക്ഷയുടെ മാറ്റമില്ലാത്ത വിധിവാചകം ആണ്.


അന്നു നിലവിലിരുന്ന വിശ്വാസത്തിന്‍റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം സാമുവേലിന്‍റെ ദര്‍ശനവും വിധിപ്രസ്താവനയും മനസിലാക്കാന്‍. മരിച്ചവരുടെ ആത്മാക്കള്‍ പാതാളത്തില്‍ ഉറങ്ങുന്നു. അവരെ വിളിച്ചുണര്‍ത്തി അവരില്‍ നിന്നു ഭാവിയെ  സംബന്ധിക്കുന്ന രഹസ്യങ്ങള്‍ മനസിലാക്കാന്‍ കഴിയും എന്ന ഒരു വിശ്വാസം അന്നു നിലവിലിരുന്നു. മരിച്ചവരുടെ ആത്മാക്കളെ മാത്രമല്ല, ദുരാത്മാക്കളെയും ആവാഹിച്ചെടുക്കാനും അവരുടെ സഹായത്തോടെ രഹസ്യങ്ങള്‍ ഗ്രഹിക്കാനും കഴിയും എന്ന ഒരു വിശ്വാസം കാനാന്‍കാര്‍ക്ക് ഉണ്ടായിരുന്നു. ഇത് ഒരിക്കലും ഇസ്രായേല്‍ക്കാര്‍ അനുകരിക്കരുത് എന്ന കര്‍ശനമായ വിലക്കും ബൈബിളില്‍ കാണാം. "പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കരുത്" (നിയ. 18, 10-11). ഈ വിലക്കിന്‍റെ പശ്ചാത്തലത്തില്‍ വേണം സാവൂളിന്‍റെ നിഷിദ്ധശ്രമവും സാമുവേലിന്‍റെ ദര്‍ശനവും മനസിലാക്കാന്‍. മരിച്ചുപോയ സാമുവേല്‍ ഉയിര്‍ത്തെഴുന്നേറ്റു എന്ന് ഇതിന് അര്‍ത്ഥമില്ല. സാമുവേലിന്‍റെ ദര്‍ശനത്തിലൂടെ ദൈവം തന്നെയാണ് വിധി പ്രസ്താവിക്കുന്നത്. സാവൂളിന്‍റെ ദുരന്തവും അതിലേക്കു വഴി നയിച്ച നിരന്തരമായ അവിശ്വസ്തതയും അനുസരണക്കേടും എന്നും വലിയൊരു പാഠമായി നില്ക്കുന്നു. സാമുവേലിലൂടെ ദൈവം നല്കുന്ന അവസാനത്തെ പാഠവും അതുതന്നെ.


സാമുവേലിലൂടെ ദൈവം അറിയിക്കുന്ന ഈ വിധിവാചകം ഇന്നും ഏറെ പ്രസക്തമാണ്. ഭാവി അറിയാനും സ്വാധീനിക്കാനും മനുഷ്യര്‍ ഇന്നും വിവിധ മാര്‍ഗ്ഗങ്ങള്‍ തേടാറുണ്ട്. മന്ത്രവാദവും നിഗൂഢ തന്ത്രങ്ങളും, സാത്താന്‍സേവയും ദുരാത്മാക്കളുടെ സ്വാധീനവും മരിച്ചവരുടെ ആത്മാക്കളുമായി ബന്ധപ്പെടാനുള്ള തന്ത്രങ്ങളും എല്ലാം, ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍, പലപ്പോഴും ആകര്‍ഷകമായ പുതിയ പേരുകളില്‍, ഇന്നും വ്യാപകമായി പ്രചാരത്തിലിരിക്കുന്നു. വിശുദ്ധിയുടെയും ആത്മാഭിഷേകത്തിന്‍റെയും മുഖംമൂടി ധരിച്ചും ഇപ്രകാരമുള്ള പ്രവണതകള്‍ പ്രത്യക്ഷപ്പെടുന്നത് തിരിച്ചറിയാതെ പോകരുത്. ഇവിടെ സാമുവേലിന്‍റെ വിധിയും സാവൂളിന്‍റെ അന്ത്യവും ശക്തമായൊരു താക്കീതായി സ്വീകരിക്കണം.


ചുരുക്കത്തില്‍


ന്യായാധിപ സംവിധാനത്തില്‍ നിന്നു രാജഭരണത്തിലേക്കു വഴി മാറുന്ന രക്ഷാചരിത്രത്തിലെ ഒരു നിര്‍ണ്ണായകമുഹൂര്‍ത്തത്തില്‍ നില്ക്കുന്ന, അവസാനത്തെ ന്യായാധിപനും ആദ്യത്തെ രാജാവിനെ അഭിഷേകിച്ച പുരോഹിതനുമാണ് സാമുവേല്‍. ജനിക്കുന്നതിനു മുമ്പേ കര്‍ത്താവിനു സമര്‍പ്പിതന്‍. മുലകുടി മാറിയ നാള്‍ മുതല്‍ കര്‍ത്താവിന്‍റെ ആലയത്തില്‍ ഉടമ്പടിയുടെ പേടകത്തിനു മുമ്പില്‍ ശുശ്രൂഷ ചെയ്തവന്‍, ഇസ്രായേലിന്‍റെ വിശ്വാസവെളിച്ചം കെടാതെ സൂക്ഷിച്ച കാവല്‍ക്കാരന്‍, കര്‍ത്താവിന്‍റെ സ്വരത്തിനു നിരന്തരം കാതോര്‍ക്കുകയും ലഭിച്ച സന്ദേശം കണിശമായി അനുസരിക്കുകയും വിശ്വസ്തതയോടെ പ്രഘോഷിക്കുകയും ചെയ്ത പ്രവാചകന്‍. അയാള്‍ ജനത്തിനു വേണ്ടി കര്‍ത്താവിന്‍റെ മുമ്പില്‍ നിരന്തരം മാധ്യസ്ഥ്യം വഹിച്ചു പ്രാര്‍ത്ഥിച്ചു. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന്  കര്‍ത്താവിന്‍റെ സഹായത്തോടെ ജനത്തെ രക്ഷിച്ചു. കര്‍ത്താവിന്‍റെ മുമ്പില്‍ കുറ്റമറ്റ ജീവിതം നയിച്ചു. ദൈവം ഏല്പിച്ച ദൗത്യം പൂര്‍ണ്ണ വിശ്വസ്തതയോടെ നിറവേറ്റി. സമയമായപ്പോള്‍ നേതൃത്വം രാജാവിനു കൈമാറി, വിരമിച്ചു.


"അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം" എന്ന മഹാവാക്യം സാമുവേലിന്‍റെ വ്യക്തിത്വത്തിന്‍റെ ഒരു സമഗ്ര നിര്‍വ്വചനമായി കാണാനാവും. "കര്‍ത്താവേ, അരുളിച്ചെയ്താലും, ദാസനിതാ ശ്രവിക്കുന്നു". വൃദ്ധനായ പുരോഹിതന്‍ ഏലി പറഞ്ഞുകൊടുത്ത ഈ പ്രാര്‍ത്ഥന സാമുവേല്‍ തന്‍റെ ജീവിതത്തില്‍ ഉടനീളം വഴികാട്ടിയായി സ്വീകരിച്ചു. കര്‍ത്താവിന്‍റെ കല്പനകള്‍ പൂര്‍ണ്ണമായി അനുസരിച്ച ആ ജീവിതം കളങ്കരഹിതമായിരുന്നു, അതിനാല്‍ത്തന്നെ നിര്‍ഭയവും. ജനത്തെ ഒന്നടങ്കം ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ നേരിടാന്‍, വെല്ലുവിളിക്കാന്‍, അയാള്‍ക്കു കഴിഞ്ഞു. രാജാവിനെ വാഴിക്കാനും സിംഹാസനത്തില്‍ നിന്നു താഴെ ഇറക്കാനും സാമുവേലിനെ പ്രാപ്തനാക്കിയത് തനിക്കു ലഭിച്ച ദൈവവിളിയോടു പുലര്‍ത്തിയ വീട്ടുവീഴ്ചയില്ലാത്ത വിശ്വസ്തത ആയിരുന്നു.


ഇതുതന്നെയാണ് ഇന്നും സാമുവേലില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ പാഠം. കര്‍ത്താവിന്‍റെ വചനത്തിനു നിരന്തരം കാതോര്‍ക്കാനും, എന്തു നഷ്ടം സഹിച്ചും അപകടങ്ങളെയും ഭീഷണികളെയും നേരിട്ടും, ദൈവഹിതത്തിനു പൂര്‍ണ്ണമായി കീഴ്വഴങ്ങി ജീവിക്കാനും സാമുവേലിന്‍റെ മാതൃക പ്രചോദനം നല്കുന്നു, നിയുക്തപുരോഹിതര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും.


"കര്‍ത്താവേ അരുളിച്ചെയ്താലും

അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു."

ഡോ. മൈക്ക�ിള്‍ കാരിമറ്റം

0

0

Featured Posts

bottom of page