top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു 1

Feb 13

4 min read

ഡഎ
people walking in an old market


1- ലോക മഹായുദ്ധം കൊച്ചിയില്‍


കൊച്ചുതോമയും പാപ്പിയും കൊപ്ര വെയിലത്തിട്ട ശേഷമാണ് പ്രവര്‍ത്തിയാര്‍ ആപ്പീസില്‍  (Village Office) പോയത്. കരം തീര്‍ക്കണം, കൂട്ടത്തില്‍ സര്‍ക്കാരിന് കൊടുക്കുവാനുള്ള നെല്ല് ലെവി അല്പം കുറപ്പിയ്ക്കണം. പാട്ടഭൂമിയില്‍ നിന്ന് പാട്ടക്കാരനെ ഇറക്കി വിടാന്‍ പറ്റത്തില്ലെന്ന്  മഹാരാജാവ് തിരുമനസ്സ് ആണ് കല്‍പന പുറപ്പെടുവിച്ചത്. പക്ഷേ, മേക്കാട്ട് തിരുമേനിക്ക് കൊടുക്കേണ്ടതു കൊടുത്തേ പറ്റു. അല്ലെങ്കില്‍ കൃഷിയിറക്കാന്‍ പറ്റത്തില്ല. അതുകൊണ്ടിപ്പോള്‍ രണ്ടു പാട്ടമാണ്: മേക്കാട്ട് തിരുമേനിക്കും മഹാരാജാവ് തിരുമനസ്സിനും.


പാപ്പിയെ പ്രവര്‍ത്തിയാര്‍ ആപ്പീസില്‍ കൂട്ടിനു കൊണ്ടുപോയതാണ്. കാരണം ആ ആപ്പീസിലെ ശിപായി സോമശേഖരന്‍ പാപ്പിയുടെ പരിചയക്കാരനാണ്. പേരു ഭയങ്കരമാണെങ്കിലും ആള് പാവമായിരുന്നു.  യഥാര്‍ത്ഥത്തില്‍ അയാള്‍ പാപ്പിയുടെ വെറും പരിചയക്കാരനല്ലായിരുന്നു. സോമശേഖരന് പാപ്പിയോട് കടപ്പാടും വിധേയത്വവുമാണ് ഉണ്ടായിരുന്നത്. കള്ളുഷാപ്പില്‍ വച്ചുള്ള പരിചയം വെറും ലോഹ്യം അല്ലല്ലോ? അതിലുപരി കരുണാകരന്‍റെ പിടിയില്‍നിന്ന് സോമശേഖരനെ പാപ്പിയാണ് രക്ഷപ്പെടുത്തിയത്. കരുണാകരന്‍ ഒരു കരുണാരഹിതന്‍ ആയിരുന്നു. കുത്തിനുപിടിച്ചാല്‍ അടി തീര്‍ച്ച, അടിച്ചാല്‍ അടി കൊള്ളുന്നവന്‍ വീഴുന്നതുവരെ അടിക്കും. മേക്കാട്ട് തമ്പുരാന്‍റെ ചോറ്റുപട്ടാളത്തലവനാണ് കരുണാകരന്‍.  മേക്കാട്ട് തമ്പുരാന്‍റെ ചോറ്റുപട്ടാളത്തലവന്‍ പ്രവര്‍ത്തിയാര്‍ ആപ്പീസിലെ ശിപായിയെക്കാള്‍ സമൂഹത്തില്‍ വലിയവനാണ്. സര്‍ക്കാര്‍ അംഗീകാരം ഇല്ലെന്നു മാത്രം. പാപ്പി ആരോഗ്യ ദൃഢഗാത്രന്‍ ആയിരുന്നെങ്കിലും വഴക്കാളി അല്ലായിരുന്നു. എത്ര മാത്രം  പൂസായാലും സൗമ്യമായി മാത്രമേ സംസാരിക്കൂ. നയത്തില്‍ പറഞ്ഞിട്ട് കരുണാകരന്‍ അടങ്ങിയില്ല, അവസാനം കാലു പിടിച്ചാണ് സോമശേഖരനെ രക്ഷപെടുത്തിയത്. പാപ്പിയെ കൂട്ടിയതുകൊണ്ട് പ്രവര്‍ത്തിയാരാപ്പീസില്‍ ഗുണമുണ്ടായി. കൈമടക്ക് ഒന്നും കൊടുക്കാതെ പ്രവര്‍ത്തിയാര്‍ 25 കിലോ ലെവിയില്‍ നിന്ന് കുറച്ചു കൊടുത്തു. കൊച്ചുതോമായ്ക്ക് അത് വലിയൊരു നേട്ടമായിരുന്നു.  കൊച്ചുതോമ പ്രവര്‍ത്തിയാരെ ഒന്ന് കണ്ടു, അത്രതന്നെ. പിന്നെ ബാക്കിയെല്ലാം സോമശേഖരന്‍ തന്നെയാണ് ശരിയാക്കി കൊടുത്തത്.


കൊപ്രാക്കളത്തില്‍ തിരിച്ചുവന്നപ്പോള്‍ കൊച്ചുതോമായുടെ മട്ടും ഭാവവും മാറി. ഉണങ്ങുന്നതിന് അനുസരിച്ച് പെറുക്കണം എന്ന് നാരായണന്‍ കുട്ടിയോട് പറഞ്ഞ് ഏല്‍പ്പിച്ചിട്ടാണ് പ്രവര്‍ത്തിയാരാപ്പീസില്‍ പോയത്. എന്നാല്‍ ഉണങ്ങിയ തേങ്ങ കൂടുതല്‍ ഉണങ്ങിയിരിക്കുന്നു. പ്രവര്‍ത്തിയാരാപ്പീസില്‍ കിട്ടിയ ലാഭം മുഴുവന്‍ നഷ്ടപ്പെട്ട പ്രതീതിയായിരുന്നു കൊച്ചുതോമയ്ക്ക്. അല്പം വെയില് കൂടുതല്‍ ആയിരുന്നതുകൊണ്ട് തരം അല്‍പ്പമൊന്ന് മാറി, അത്രതന്നെ. എന്നാല്‍ കുറ്റപ്പെടുത്തുവാന്‍ തുടങ്ങിയാല്‍ കൊച്ചുതോമ നിര്‍ത്തത്തില്ല.


"നല്ല മനുഷ്യനാ, എന്നാല്‍ ചില നേരത്ത് സഹിക്കാന്‍ പറ്റത്തില്ല,"പാപ്പി വിചാരിച്ചു.


"എന്താ ചെയ്യുക, കൊപ്ര ഉണങ്ങിപ്പോയല്ലോ കൊച്ചി മാര്‍ക്കറ്റിലേയ്ക്കു കയറ്റാം."കൊച്ചുതോമ കല്പിച്ചു.


കൊച്ചിക്ക് കയറ്റാന്‍ മാത്രം  ചരക്കില്ലല്ലോ എന്ന് പാപ്പി പറഞ്ഞപ്പോള്‍ കൊച്ചുതോമ അമര്‍ഷം പ്രകടിപ്പിച്ചു. "എത്ര ഉണക്കിയാലും ആലപ്പുഴയില്‍ പച്ചത്തേങ്ങയുടെ വിലയെ തരു. കൊച്ചിയില്‍ അല്ലേ എപ്പോഴും പത്ത് രൂപ കൂടുതല്‍."


"അത് ശരിയാ", പാപ്പി മറുപടി പറഞ്ഞു.


"ആലപ്പുഴയില്‍ ഉണക്കയും പച്ചയാകും. നമ്മളാണ് കാശു കൊടുക്കുന്നതെങ്കിലും അയാള്‍ക്ക് കൂറ് ചെട്ടിയാരോടാണ്." ആലപ്പുഴയിലെ കച്ചവടം ബ്രോക്കറുമാരാണ് നടത്തുന്നത്. കൊച്ചിയിലാണെങ്കില്‍ സേട്ട് ഉണക്കയ്ക്ക് ഉണക്കയുടെ വില തരും. വ്യാപാരികള്‍ക്ക് നേരിട്ട് കച്ചവടവും നടത്താം.


"ചെറു വള്ളവും ഊന്നി കൊച്ചിവരെ പോകണമോ അത്രമാത്രം", പാപ്പി മറുപടി പറഞ്ഞു


"നമ്മുടെ അശ്രദ്ധ കാരണം അല്ലേ തേങ്ങ കൂടുതല്‍ ഉറങ്ങിപ്പോയത്?" വീണ്ടും കൊച്ചുതോമ പരാതിപ്പെട്ടു. "ഒന്നു മാറിയാല്‍ എല്ലാ തല കീഴാക്കും, ഒരുത്തനും പണി അറിയത്തില്ല."


മേളപ്പറമ്പില്‍ കൊച്ചുതോമ എന്ന തേങ്ങാ വെട്ടുകാരന്‍ ഒരിക്കലും തേങ്ങ ഉണക്കാറില്ല. കൊപ്ര വെയിലത്ത് ഇടുന്നത് ഉണക്കാന്‍ അല്ല, കേടുകൂടാതിരിക്കാനാണ്. വില്‍ക്കുന്നത് വരെ ഉണങ്ങിയ പോലെ ഇരിക്കണം, ഉണങ്ങരുത്. കച്ചവടത്തിന് ബുദ്ധിയും ശ്രദ്ധയും വേണം. കൊപ്ര ഉണക്കുന്നത് മുതല്‍ തൂക്കി വില്‍ക്കുന്നത് വരെ കൗശലം അത്യാവശ്യമാണ്. കൊപ്ര ഒരേ മേനിക്ക്  കൊണ്ടുവരണം. ഉണങ്ങാന്‍ തുടങ്ങുന്നത് അപ്പോഴപ്പോള്‍ തിരഞ്ഞെടുക്കണം. പെറുക്കിതണലില്‍ നിരത്തിയിടണം. ഉണങ്ങാത്തത്  ഗന്ധകം പുകച്ച് ഉണക്ക പോലെ ആക്കണം. തടിയന്‍ തേങ്ങ എത്ര വെയില്‍ കൊണ്ടാലും ഉണങ്ങത്തില്ല. തനിയെ തിരിഞ്ഞു മാറ്റി തീപ്പുരയില്‍ തീ ഇട്ട് ഉണക്ക പോലെ  ആക്കണം. തീര്‍ത്തും ഉണങ്ങാത്ത കൊപ്രയ്ക്കുള്ളില്‍  ഉണങ്ങിയ കൊപ്ര തിരുകിവയ്ക്കണം. അതേപോലെ തന്നെ കൊപ്ര ലാട്ടക്കുന്നതും  ഒരു കലയാണ്. കമ്പോളത്തില്‍ കൊപ്രയെല്ലാം ഒരേ പോലെ ഉണങ്ങിയതായി തോന്നണം.  


കൊച്ചിയിലെ വ്യാപാരികളില്‍ അധികവും  മറുനാടുകളില്‍ നിന്നുള്ളവര്‍ ആയിരുന്നു. കൊച്ചി രാജാവ് വ്യാപാര അനുമതിയും താമസ സൗകര്യ ങ്ങളും നല്‍കി അവരെ പ്രോത്സാഹിപ്പിച്ചു. നാട്ടുകാര്‍ക്ക് അവരെല്ലാം ഒരേ ദേശക്കാരും മതക്കാരും ഭാഷക്കാരും ആയിരുന്നു. എന്നാല്‍ അവരെല്ലാം പല ഭാഷക്കാരും ദേശക്കാരും മതക്കാരും ആയിരുന്നു. മാര്‍വാടികളും മുസ്ലിംകളും  ആയിരുന്നു പ്രധാനികള്‍.  ആഘോഷാവസരങ്ങളില്‍ അവര്‍ക്കിടയിലെ വ്യത്യാസങ്ങള്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. നാട്ടുകാരോട് നിര്‍ത്തിനിര്‍ത്തി മലയാളത്തില്‍ സംസാരിക്കുന്ന അവര്‍, വളരെ വേഗത്തിലാണ് അവരുടെ ഭാഷ സംസാരിക്കുന്നത്. സംസാരിക്കുന്നത് കേട്ടാല്‍ മണികിലുക്കം പോലെ തോന്നു. ആഘോഷാവസരങ്ങളില്‍ വിശേഷപ്പെട്ട പലഹാരങ്ങള്‍ കച്ചവടക്കാര്‍ക്കും ജോലിക്കാര്‍ക്കും വിതരണം ചെയ്യുമായിരുന്നു. അവയെല്ലാം നാട്ടുകാര്‍  ആദ്യമായി കാണുന്നതും വിശേഷപ്പെട്ടതും ആയിരുന്നു. അന്ന് കൊച്ചുതോമ കൊച്ചിയില്‍ എത്തിയപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. വിക്രം സേട്ടിനോടാണ് കൊച്ചുതോമയ്ക്ക് മമത. വള്ളം കടവില്‍ എത്തിയോ എന്നുപോലും നോക്കാതെ കൊച്ചുതോമ നേരെ വിക്രം സേട്ടിന്‍റെ പണ്ടികശാലയിലേക്ക് ചെന്നു. സന്തോഷത്തോടെ സേട്ടിനെ സലാം ചെയ്തുകൊണ്ടാണ്  കയറിയതെങ്കിലും അദ്ദേഹത്തിന്‍റെ ഇരുണ്ട മുഖം കണ്ടപ്പോള്‍ കൊച്ചുതോമായുടെ മനം ഇരുണ്ടു. "എന്തുപറ്റി?"


"ഷിപ്പ്പോകുന്നുമില്ല, വരുന്നുമില്ല."


കൊച്ചുതോമ ഒന്നു ഞെട്ടി. "കഷ്ടകാലം ഒന്നിനു പുറകെ ഒന്നായി വരും" കൊച്ചുതോമ വിചാരിച്ചു.


"സേട്ട്ജീ, കുറച്ച് കൊപ്ര ഉണ്ടല്ലോ, എന്തു ചെയ്യും?"


സേട്ട്ചെറിയ മൗനത്തിനുശേഷം കല്‍പ്പിച്ചു, "രാവുണ്ണീ, കൊച്ചുതോമ നമ്മുടെ പതിവുകാരനല്ലേ, ചരക്കെട്". കൊച്ചുതോമായുടെ നേരെ തിരിഞ്ഞ് "പണം രണ്ടുനാള്‍ ആകും."


"അയ്യോ കുറച്ചു പണം, തേങ്ങക്കാര്‍ക്കു കൊടുക്കുവാന്‍ ഉള്ളത്; ബാക്കി ഞാന്‍ പറഞ്ഞു നിര്‍ത്തി കൊള്ളാം."  സേട്ട് അതിനു മറുപടിയൊന്നും പറഞ്ഞില്ല, പക്ഷേ കൂട്ടിച്ചേര്‍ത്തു. "മുങ്ങിയാല്‍ എല്ലാവര്‍ക്കുംചേര്‍ന്ന് മുങ്ങാം."


രാവുണ്ണി ചുമട്ടുകാര്‍ക്ക് ആംഗ്യം കാണിച്ചു. മുന്‍പേ തയ്യാറാക്കി വെച്ചിരുന്ന സാമ്പിള്‍ ചാക്ക് രാവുണ്ണിയുടെ കൈയ്യില്‍പെടാന്‍ പാകത്തില്‍ വള്ളക്കടവില്‍ വള്ളം അടുപ്പിച്ച് പാപ്പി കാത്തു നിന്നിരുന്നു. സാധാരണ ചുമട്ടുകാരുടെ നേതാവാണ് ചാക്ക് എടുക്കുക. എന്നാല്‍ ഇന്ന് ആര്‍ക്കും പ്രത്യേകിച്ച് ഒരു താല്‍പര്യവും ഇല്ലായിരുന്നു. യുദ്ധത്തിന്‍റെ വ്യാകുലത യോദ്ധാക്കളെക്കാള്‍ അധികമായിരുന്നു വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും. അന്നന്നുവേണ്ടുന്ന ആഹാരം എന്നും കിട്ടിക്കൊണ്ടിരുന്നതു കൊണ്ട് അതിനുവേണ്ടി ഒരിക്കലും പ്രാര്‍ത്ഥിക്കാത്തവരായി രുന്നു തൊഴിലാളികള്‍. അതേപോലെ അന്നന്നു വേണ്ടുന്ന ആഹാരം മാത്രമേ തൊഴിലിലൂടെ അവര്‍ ആഗ്രഹിച്ചുമിരുന്നൊള്ളു. എന്നാല്‍ എന്നെന്നേക്കും വേണ്ടുന്ന ആഹാരം, തേനീച്ച തേന്‍ കൂട്ടി വയ്ക്കുന്നതുപോലെ പണമായി കൂട്ടി വയ്ക്കുന്ന വ്യാപാരികള്‍, എന്നന്നേക്കുമായി കൂട്ടി വച്ചിരിക്കുന്ന തുക ഇനി വ്യാപാരത്തിലൂടെ കുറേച്ചെയായി ഇല്ലാ താകുമെന്ന് ഭയപ്പെട്ടു. വ്യാപാരം ചെയ്യാതിരുന്നാല്‍ വാണിജ്യ ബന്ധങ്ങള്‍ മുറിയും,  വ്യാപാരമാര്‍ ഗങ്ങള്‍ അടയും, കിട്ടാക്കടവും വിശ്വാസ്യതയും നഷ്ടപ്പെട്ട് വ്യാപാരം നിന്നു പോകും. അതുകൊണ്ട് എങ്ങനെയും വ്യാപാരം തുടരേണ്ടതുണ്ട്. ഓരോ ചാക്കുകള്‍ എടുത്തു മറിച്ചു. ഓരോ ചാക്കും 25 കിലോ വീതം. പൊടിക്ക് കൂടുതലേ ഉള്ളൂ. കുറവു വന്നാല്‍ ഒരു മുറിയ്ക്കു പകരം രണ്ടെണ്ണം എടു ത്തിടും. തൂക്കം നോക്കുന്നതിനു മുമ്പേ മറിക്കും. സാധാരണ കൊപ്രയുടെ ഉണക്കും നിലവാരവും രാവുണ്ണി പരിശോധിക്കും. കൂടെ സേട്ടും എത്തി നോക്കും. എന്നാല്‍ ഇന്ന് രണ്ടുപേര്‍ക്കും അതില്‍ അത്ര താല്പര്യമില്ലായിരുന്നു. തൂക്കിയതിനനു സരിച്ച് തൂക്കുകൊട്ടയില്‍ നിന്ന് വള്ളിക്കൊട്ടയി ലേക്ക് കൊപ്ര മറിച്ചുകൊണ്ടേയിരുന്നു. രണ്ടുപേര്‍ അത് ഉണക്കാന്‍ കെട്ടിയിട്ടിരിക്കുന്ന തറയിലേയ്ക്കു വിതറി. കൊപ്രയുടെ കണക്കു രാവുണ്ണി സേട്ടിനെ ഏല്‍പ്പിച്ചു.


"തോമാച്ചാ രണ്ടുദിവസം കഴിഞ്ഞ് വാ, എന്തെങ്കിലും സംഘടിപ്പിച്ചു തരാം"


"അയ്യോ, പറ്റുപടിക്കാരുടെ തേങ്ങയാണ്. നാളെ രാവിലെ അവര്‍ വീട്ടില്‍ വരും. എല്ലാവരും അത്യാവശ്യക്കാരാണ്." കൊച്ചുതോമ കെഞ്ചി.


സേട്ടു കേട്ടതായി ഭാവിച്ചില്ല. കൊച്ചുതോമ പോകാനും തീരുമാനിച്ചില്ല. അല്‍പസ്വല്‍പം കച്ചവടം നടക്കുന്നുണ്ടായിരുന്നു.  ഉച്ചയൂണിനു സേട്ട് പതിയെ എഴുന്നേറ്റു, കൊച്ചുതോമായെ നോക്കി. "എന്നാ തോമാച്ചാ, വല്ലതും കഴിക്കണ്ടേ?"


"ഞാന്‍ കഴിച്ചോളാം." കൊച്ചുതോമ മറുപടി പറഞ്ഞു.


"തോമാച്ചാ, വ്യാപാരം നടത്താന്‍ പറ്റത്തില്ല, നടത്താതിരിക്കാനും പറ്റത്തില്ല. കുറച്ച് തേങ്ങ ബോം ബെയ്ക്കു കയറ്റാമോ? കപ്പല്‍ കമ്പനിക്കാര്‍ക്കും നമ്മുടെ അവസ്ഥയാണ്, കപ്പല്‍ ഇറക്കാനും വയ്യ, ഇറക്കാതിരിക്കാനും വയ്യ. അവര്‍ ബോംബെയ്ക്ക് കപ്പല്‍ എടുക്കും, പക്ഷേ ഇന്‍ഷുറന്‍സ് കമ്പനി ക്കാര്‍ ഇന്‍ഷ്വര്‍ ചെയ്യുന്നില്ല. കപ്പല്‍ മുങ്ങിയാല്‍ കപ്പലിന്‍റെ നഷ്ടം കമ്പനിക്കും ചരക്കിന്‍റെ നഷ്ടം ചരക്ക് കയറ്റുന്നവര്‍ക്കും കൊച്ചുതോമ അമ്പതിനാ യിരം ഉരുളന്‍ തേങ്ങാ കൊണ്ടുവന്നാല്‍ എന്‍റെ കമ്മീഷന്‍ ഏജന്‍സിയില്‍ കയറ്റാം. ബോംബെ ക്കാരെ ഞാന്‍ പരിചയപ്പെടുത്തി തരാം, നേരിട്ട് ഇടപെട്ടോ." കൊച്ചുതോമ ഒരു തമാശക്കഥ കേട്ട പോലെ ചിരിച്ചുകൊണ്ടു നിന്നു.


"അന്നാരം കാശ്" കൊച്ചുതോമ ചോദിച്ചു. തന്‍റെ തേങ്ങയുടെ പണം ആണോ അതോ വ്യാപാ രം നടത്തുവാനുള്ള മുതലാണോ ചോദിച്ചതെന്ന് കൊച്ചുതോമായ്ക്ക് മനസ്സിലായില്ല, സേട്ടിനും മനസ്സിലായില്ല.


"കുറച്ചു രൂപ ഞാന്‍ തരാം, കാലത്തു വാ" സേട്ട് പറഞ്ഞു.


തന്‍റെ തേങ്ങയുടെ വിലയാണോ അതോ മുതല്‍ മുടക്കാനുള്ള തുകയാണോ എന്ന് കൊച്ചുതോമാ യ്ക്ക് അപ്പോഴും മനസ്സിലായില്ല.        (തുടരും)

ഡഎ

0

82

Featured Posts

bottom of page