
മത്തായി, മർക്കോസ്, ലൂക്കാ, എന്നീ മൂന്ന് സമാന്തര സുവിശേഷകന്മാരും വിവരിക്കുന്നതാണ് താബോർ മലയിലെ യേശുവിന്റെ രൂപാന്തരീകരണം. തങ്ങൾ സാക്ഷികളായ പ്രസ്തുത ദൃശ്യം കണ്ട് അവർ ഭയപ്പെട്ടിരുന്നു എന്ന് സുവിശേഷങ്ങൾ പറയുന്നുണ്ട്. നമ്മൾ മൂന്നുനാലുപേർ സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ, അല്ലെങ്കിൽ നമ്മൾ മൂന്നുനാലുപേർ ഒരേ മുറിയിൽ കിടന്നുറങ്ങുമ്പോൾ ഒരാൾ കട്ടിലിൽ നിന്ന് അരയടി ഉയരത്തിൽ അന്തരീക്ഷത്തിൽ പൊന്തി കിടക്കുന്നതായി കാണപ്പെട്ടാൽ നാം അനുഭവിക്കുന്ന തരം ഭയമാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. അപ്പം വർദ്ധിപ്പിക്കുമ്പോഴോ അന്ധർക്ക് കാഴ്ച നല്കുമ്പോഴോ മൃതർ ഉയിർപ്പിക്കപ്പെടുമ്പോഴോ അവർ ഭയപ്പെടുന്നതായി കാണുന്നില്ല.
മൂന്ന് അവസരങ്ങളിലാണ് ശിഷ്യർ അങ്ങനെ ഭയപ്പെടുന്നതായി കാണുന്നത്. ഒന്നാമത്തേത് യേശു പ്രക്ഷുബ്ധമായ കടലിന് മുകളിൽക്കൂടി നടന്നുവരുന്നത് കണ്ടപ്പോഴാണ്. രണ്ടാമത്തേത് താബാേർ മലയിൽ വച്ച് അവൻ രൂപാന്തരപ്പെട്ടപ്പോഴാണ്. മൂന്നാമത് അവർ ഭയപ്പെടുന്നത് ഉത്ഥാനത്തിനുശേഷം അവൻ അവർക്ക് പ്രത്യക്ഷപ്പെടുമ്പോഴാണ്.
എന്താണ് ഇവിടെയെല്ലാം സംഭവിക്കുന്നത്? അസ്വഭാവികതകളാണ് ഇവിടെയെല്ലാം. പ്രകൃതിക്ക് അപ്പുറമുള്ള അനുഭവങ്ങൾ.
"ഗുരോ, ഞങ്ങൾ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് നിനക്ക്; ഒന്ന് മോശയ്ക്ക്; മറ്റൊന്ന് ഏലിയാക്ക്" എന്നാണ് താബോർ മലയിലെ പത്രോസിൻ്റെ പ്രതികരണം.
'അപ്പോൾ വെണ്മയേറിയ ഒരു മേഘം വന്ന് അവരെ മൂടി' എന്നാണ് കാണുന്നത്. മേഘത്തിൽ നിന്ന് ഒരു സ്വരം അവർ കേൾക്കുന്നു: "ഇവൻ എന്റെ പ്രിയപുത്രൻ ഇവനെ ശ്രവിക്കുവിൻ."
ചുരുക്കത്തിൽ, മോശയെയും ഏലിയായെയും യേശുവിനെയും വേറെ വേറെ കാണേണ്ടതില്ല; കേൾക്കേണ്ടതുമില്ല. മൂന്ന് കൂടാരത്തിന്റെ ആവശ്യവും ഇല്ല. ഒന്ന് മതി. അതാകട്ടെ, ശിഷ്യർ നിർമ്മിക്കുന്നതല്ല, മറിച്ച് അവൻ നിർമ്മിക്കുന്നതാണ്.
മലയിലെ പാറപ്പുറത്ത് നിർമ്മിക്കേണ്ടതല്ല. ശിഷ്യത്വത്തിന്റെയും ക്രിസ്തു-ബോധത്തിന്റെയും പാറപ്പുറത്ത് നിർമ്മിക്കപ്പെടേണ്ടതാണ്.